രോഹിത് ഹിറ്റ് അല്ല ഹീറ്റ് മാനായി; ഇന്ത്യൻ താരങ്ങൾ ഇനി കളത്തിൽ തമാശ കളിക്ക് നിക്കില്ല! വീഡിയോ
അത്യാവശ്യം വന്നാൽ ഹിറ്റ് മാൻ, ഹീറ്റ് മാനായി മാറുമെന്നാണ് പറഞ്ഞുവന്നതിന്‍റെ സാരം. രോഹിതിന്‍റെ ഹീറ്റാകൽ എന്താണെന്ന് ഋഷഭ് പന്തിനോട് ചോദിച്ചാൽ കൃത്യമായി പറഞ്ഞു തരും
ഫ്ലോറിഡ: ഇന്ത്യൻ നായകന്‍ രോഹിത് ശർമ്മയുടെ വിളിപ്പേര് ഹിറ്റ് മാൻ ആണെന്നത് അറിയാത്ത കായിക പ്രേമികൾ ഉണ്ടാകില്ല. സിക്സറടി മികവിന്‍റെ പേരിലാണ് പണ്ട് മുതലേ രോഹിതിന് ഹിറ്റ് മാനെന്ന വിളിപ്പേര് വീണത്. കമന്‍ററി ബോക്സിലിരിക്കുന്നവർ സിക്സറുകളുടെ പൂരത്തിനിടയിൽ ഹിറ്റ്മാൻ എന്ന് വിളിച്ചു പറയുന്നത് കേൾക്കുന്നതുപോലും പലർക്കും വലിയ ഇഷ്ടമാണ്. എന്നാൽ താൻ ഹിറ്റ് മാൻ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ. അത്യാവശ്യം വന്നാൽ ഹിറ്റ് മാൻ, ഹീറ്റ് മാനായി മാറുമെന്നാണ് പറഞ്ഞുവന്നതിന്‍റെ സാരം. രോഹിതിന്‍റെ ഹീറ്റാകൽ എന്താണെന്ന് ഋഷഭ് പന്തിനോട് ചോദിച്ചാൽ കൃത്യമായി പറഞ്ഞു തരും. അല്ലെങ്കിൽ ഇന്നലത്തെ കളിയിൽ പൂരാന്‍റെ റൺ ഔട്ട് കണ്ടാലും മതി രോഹിതിന്‍റെ ചൂടാകൽ മനസിലാക്കാൻ.
ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശവേ ബ്രാണ്ടന്‍ കിംഗിനെയും ഡെവോണ്‍ തോമസിനേയും നഷ്‌ടമായിട്ടും മിന്നലടി മൂഡിലായിരുന്നു നായകൻ നിക്കോളാസ് പുരാന്‍. വെറും എട്ട് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും പറത്തി 24 റണ്‍സുമായി ഇന്ത്യൻ ബൗളർമാർക്ക് മേൽ ആധിപത്യത്തോടെ മുന്നേറിയ പുരാൻ അഞ്ചാം ഓവറിലെ അവസാന പന്തിൽ വീണുകിട്ടിയ അവസരത്തിൽ റൗൺ ഔട്ടാക്കുകയായിരുന്നു. മിന്നൽ വേഗത്തിൽ റൺ അടിച്ചുകൂട്ടുന്ന പൂരാനെ റണ്ണൗട്ടാക്കാൻ കിട്ടിയ അവസരത്തിൽ ഋഷഭ് പന്ത് തമാശ കാണിക്കാൻ നിന്നതാണ് രോഹിതിനെ ചൂടനാക്കിയത്. അക്‌സര്‍ പട്ടേലിന്‍റെ പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് സ്വന്തമാക്കായിരുന്നു പുരാന്‍റെ ശ്രമം. എന്നാല്‍ നോണ്‍സ്‌ട്രൈക്കര്‍ കെയ്‌ല്‍ മെയേര്‍സ് ഓടാന്‍ മടിച്ചതോടെ ക്രീസിലേക്ക് തിരിച്ചുകയറാനായി വിൻഡിസ് നായകന്‍റെ ശ്രമം. പന്ത് ഓടിയെടുത്ത സഞ്ജു പറന്ന് റിഷഭ് പന്തിന്‍റെ കൈയിലേക്ക് എറിഞ്ഞുകൊടുത്തു. വേഗത്തിൽ റണ്ണൗട്ടാക്കുന്നതിന് പകരം ബോൾ വിക്കറ്റിനോടു ചേർത്തു പിടിച്ചു നോക്കി നിൽക്കുകയാണു ഋഷഭ് ആദ്യം ചെയ്തത്. ഇതോടെയാണ് നായകൻ ഹീറ്റ് മാനായത്. സമയം കളയാതെ പുരാനെ പുറത്താക്കാൻ രോഹിത്, പന്തിനോട് ആവശ്യപ്പെട്ടു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോ കാണാം
ഈ ആവേശം മറക്കാന്‍ പറ്റുവോ; ഫ്ലോറിഡയില്‍ ആരാധകരെ നേരില്‍ക്കണ്ട് നന്ദിയറിയിച്ച് രോഹിത് ശര്‍മ്മ
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരെ 59 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ ടി20 പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കേ 3-1ന് സ്വന്തമാക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് പുറത്തായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍. ഇന്ത്യക്കായി അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സെടുത്തത്. 31 പന്തില്‍ 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ടോപ് സ്കോറര്‍. രോഹിത് ശര്‍മ്മ(33), സഞ്ജു സാംസണ്‍ 23 പന്തില്‍ പുറത്താകാതെ 30, സൂര്യകുമാര്‍ യാദവ് (24), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20, എന്നിവരും ഇന്ത്യക്കായി തിളങ്ങി.