എല്‍ ക്ലാസിക്കോ കാണാന്‍ ഹിറ്റ്‌മാനും; സമയം തള്ളിനീക്കാനാവുന്നില്ലെന്ന് മാഡ്രിഡില്‍ നിന്ന് ട്വീറ്റ്
ബാഴ്-റയല്‍ ക്ലബുകളുടെ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. അക്കൂട്ടത്തില്‍ രോഹിത് ശര്‍മ്മയുമുണ്ട്.
സാന്‍റിയാഗോ ബര്‍ണബ്യൂ: സ്‌പാനിഷ് ക്ലബ് ഫുട്ബോളിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് മാഡ്രിഡിലെ സാന്‍റിയാഗോ ബര്‍ണബ്യൂ സ്റ്റേഡിയത്തില്‍ കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. റയല്‍-ബാഴ്‌സ ക്ലബുകളുടെ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. മത്സരത്തിനായി ശ്വാസമടക്കിപ്പിടിച്ച് മണിക്കൂറുകള്‍ തള്ളിനീക്കുന്നവരില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രോഹിത് ശര്‍മ്മയുമുണ്ട്.
എല്‍ ക്ലാസിക്കോയ്‌ക്കായി ഹിറ്റ്‌മാന്‍ ഇന്നലെതന്നെ മാഡ്രിഡിലെത്തിയിരുന്നു. മാഡ്രിഡില്‍ നിന്നുള്ള ചിത്രം ട്വീറ്റ് ചെയ്‌തുകൊണ്ട് രോഹിത് തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. 'മത്സരത്തിനായി കാത്തിരിക്കാനാവുന്നില്ല' എന്നായിരുന്നു തീപ്പൊരി ഓപ്പണറുടെ ട്വീറ്റ്.
റയൽ മൈതാനമായ സാന്‍റിയാഗോ ബര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം. സീസണിലെ 26-ാം റൗണ്ട് മത്സരത്തിനാണ് ടീമുകള്‍ ഇറങ്ങുന്നത്. ഇരു ക്ലബുകളുടെയും പരിശീലകരുടെയും ആരാധകരുടെ അഭിമാനപ്പോരാട്ടമായാണ്എല്‍ ക്ലാസിക്കോ കരുതപ്പെടുന്നത്. ലാ ലിഗയില്‍ ഒന്നാമതുള്ള ബാഴ്‌സയ്‌ക്ക് നിലവില്‍ റയലിനേക്കാള്‍ രണ്ട് പോയിന്‍റിന്‍റെ ലീഡുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ജയിക്കാനാവാത്തതും റയലിന് സ്വന്തം മൈതാനത്ത് ആശങ്ക നല്‍കുന്നു.
ലാ ലിഗ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കഴിഞ്ഞ ഡിസംബറില്‍ രോഹിത് ശര്‍മ്മയെ തെരഞ്ഞെടുത്തിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ ക്രിക്കറ്റ് താരമാണ് രോഹിത്. വിഖ്യാതമായ എല്‍ ക്ലാസിക്കോ കാണണമെന്ന ആഗ്രഹം അന്ന് രോഹിത് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ലാ ലിഗയ്‌ക്കുള്ള പ്രചാരണം വര്‍ധിപ്പിക്കുന്നതിനായാണ് രോഹിത്തിനെ അംബാസഡറാക്കിയത്.
Read more: ഫുട്ബോള്‍ ലോകം ഇന്ന് ബര്‍ണബ്യൂവിലേക്ക്; എല്‍ ക്ലാസിക്കോയ്‌ക്ക് കളമൊരുങ്ങി