userpic
user icon
0 Min read

രോഹിത് @ 38, ഹാപ്പി ബര്‍ത്ത്ഡേ ഹിറ്റ്മാൻ; ആശംസകൾ നേര്‍ന്ന് ക്രിക്കറ്റ് ലോകം

Rohit Sharma celebrates his 38th Birthday today 2025 April 30
Rohit Sharma

Synopsis

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻമാരിലൊരാളാണ് രോഹിത് ശര്‍മ്മ. 

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ബാറ്ററുമായ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് 38-ാം പിറന്നാൾ. പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ഓപ്പണിംഗ് ബാറ്റര്‍മാരുടെ പട്ടികയിലും മികച്ച നായകൻമാരുടെ പട്ടികയിലും മുൻപന്തിയിലാണ് രോഹിത്തിന്റെ സ്ഥാനം. സംഭവബഹുലമായിരുന്നു രോഹിത് ശര്‍മ്മയുടെ 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍. വെല്ലുവിളികളെ തരണം ചെയ്ത് ടീം ഇന്ത്യയുടെ അവിഭാജ്യഘടകമായി രോഹിത് മാറിയതിന് പിന്നിൽ ഒരുപാട് കാലത്തെ പ്രയത്നവും തിരിച്ചടികളും തിരിച്ചുവരവുകളുമെല്ലാമുണ്ട്.

പിതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം രോഹിത് ശർമ്മ ബോറിവാലിയിൽ അമ്മാവനൊപ്പമാണ് താമസിച്ചിരുന്നത്. 1998-ൽ, അച്ഛനും അഞ്ച് സഹോദരങ്ങളും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി ഫീസ് അടച്ച് രോഹിത്തിനെ ബോറിവിലിയിലെ ക്രിക്കറ്റ് ക്യാമ്പിൽ ചേർത്തു. ക്യാമ്പിലെ പരിശീലകനായിരുന്ന ദിനേശ് ലാഡ്, രോഹിത് ശർമ്മയുടെ ഓഫ്-സ്പിൻ ബൗളിം​ഗിൽ ആകൃഷ്ടനാകുകയും താൻ പരിശീലകനായിരുന്ന സ്വാമി വിവേകാനന്ദ് സ്കൂളിൽ രോഹിത്തിനെ ചേർക്കാൻ പിതാവിനെ നിർബന്ധിക്കുകയും ചെയ്തു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം രോഹിതിന്റെ പിതാവിന് ഫീസ് താങ്ങാൻ കഴിയുമായിരുന്നില്ല. ഇതോടെ കാണ്ടിവിലി സ്കൂളിൽ സ്കോളർഷിപ്പ് നേടാൻ ദിനേശ് ലാഡ് അദ്ദേഹത്തെ സഹായിച്ചു. ഇതോടെ സാമ്പത്തിക ബാധ്യതയില്ലാതെ പഠനവും ക്രിക്കറ്റും തുടരാൻ രോഹിത്തിന് കഴിഞ്ഞു. ദിനേശ് ലാഡിന്റെ മാർഗനിർദേശപ്രകാരം കൃത്യമായ പരിശീലനവും മറ്റും ലഭിച്ചത് രോഹിതിന്റെ ജീവിതത്തിലെയും കരിയറിലെയും നിർണായകമായ വഴിത്തിരിവായി മാറി. രോഹിത് ശർമ്മയുടെ ക്രിക്കറ്റ് കരിയറിന് അടിത്തറ പാകിയ സംഭവം കൂടിയായിരുന്നു ഇത്.

ഒരു ഓഫ് സ്പിന്നറായാണ് രോഹിത് ശർമ്മ തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പരിശീലകൻ ദിനേശ് ലാഡ് ഒരു സ്കൂൾ ടൂർണമെന്റിൽ രോഹിത്തിന്റെ ബാറ്റിംഗ് മികവ് തിരിച്ചറിയുകയും ബാറ്റിംഗ് ഓർഡറിൽ അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. രോഹിത്തിന്റെ സ്വാഭാവികമായ ബാറ്റിം​ഗ് ശൈലി ദിനേശ് ലാഡിനെ വളരെയേറെ ആകർഷിച്ചിരുന്നു. തുടർന്ന് നെറ്റ്സിൽ രോഹിത്തിന് ബാറ്റ് ചെയ്യാൻ അദ്ദേഹം കൂടുതൽ അവസരം നൽകി. ഇതെല്ലാം ഫലം കണ്ടു. ഇന്റർ-സ്കൂൾ ടൂർണമെന്റുകളിൽ രോഹിത് തുടർച്ചയായി സെഞ്ച്വറികൾ നേടി. വൈകാതെ തന്നെ രോഹിത്തിനെ തേടി മുംബൈ അണ്ടർ 17 ടീമിലേക്ക് ക്ഷണമെത്തി. എയർ ഇന്ത്യ എന്ന കോർപ്പറേറ്റ് ടീമിനെതിരെ രോഹിത് ശർമ്മ തകർപ്പൻ സെഞ്ച്വറി നേടി. ഈ ഇന്നിം​ഗ്സ് നേരിൽ കണ്ടവരിൽ മുംബൈ ക്രിക്കറ്റിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് കളിക്കാരായിരുന്ന ദിലീപ് വെങ്‌സർക്കാർ, പ്രവീൺ ആംറെ എന്നിവരുമുണ്ടായിരുന്നു. 

2006-ൽ ന്യൂസിലൻഡ് എയ്‌ക്കെതിരായ ടോപ്പ് എൻഡ് സീരീസിനുള്ള ഇന്ത്യ എ ടീമിൽ രോഹിത് ശർമ്മ ഇടംപിടിച്ചു. രണ്ട് ഇന്നിംഗ്‌സുകളിൽ നിന്നായി 57 ഉം 22 ഉം റൺസ് നേടിയാണ് രോഹിത് തന്റെ ഫസ്റ്റ് ക്ലാസ് കരിയറിന് തുടക്കം കുറിച്ചത്. ഇതേ വർഷം ഡിസംബറിൽ, മുംബൈയ്‌ക്കായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച രോഹിത് ശർമ്മ വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്തിനെതിരെ 267 പന്തിൽ നിന്ന് 205 റൺസ് നേടി വരവറിയിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായി രോഹിത് ശർമ്മയെ മാറ്റിയതിൽ ഈ ഇന്നിം​ഗ്സ് വളരെ വലിയ പങ്കാണ് വഹിച്ചത്. 

മുംബൈയ്ക്കു വേണ്ടി അരങ്ങേറ്റ രഞ്ജി ട്രോഫി സീസണിൽ രോഹിത് ശർമ്മ 8 മത്സരങ്ങളിൽ നിന്ന് 48.27 ശരാശരിയിൽ 531 റൺസ് നേടി. ടീമിനെ 37-ാം കിരീടം നേടാൻ സഹായിച്ചതിൽ രോഹിത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. 2008-09 രഞ്ജി ട്രോഫിയിൽ, ഏഴ് മത്സരങ്ങളിൽ നിന്ന് 74.70 ശരാശരിയിൽ 3 സെഞ്ച്വറികളും 3 അർധസെഞ്ച്വറികളും ഉൾപ്പെടെ 747 റൺസാണ് രോഹിത് വാരിക്കൂട്ടിയത്. ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ കളിക്കാരനായിരുന്നു രോഹിത്. 2009 ൽ, ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയിൽ 309 റൺസ് നേടി രോഹിത് തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ട്രിപ്പിൾ സെഞ്ച്വറിയും സ്വന്തമാക്കി. വിജയ് മർച്ചന്റ്, അജിത് വഡേക്കർ, സുനിൽ ഗവാസ്‌കർ, സഞ്ജയ് മഞ്ജരേക്കർ, വസീം ജാഫർ എന്നിവർക്ക് ശേഷം ആഭ്യന്തര ടൂർണമെന്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആറാമത്തെ മുംബൈ ബാറ്റ്‌സ്മാനായും രോഹിത് മാറി.

2007ലെ പ്രഥമ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ ഇടംപിടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 20 വയസ് മാത്രം പ്രായമുള്ള രോഹിത്തിന്റെ പ്രതിഭ എന്താണെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു. 40 പന്തിൽ നിന്ന് 50 റൺസ് നേടി പുറത്താകാതെ നിന്ന രോഹിത് ഇന്ത്യയെ 153/5 എന്ന ഭേദപ്പെട്ട സ്കോർ നേടാൻ സഹായിച്ചു. ഈ പ്രകടനത്തിന് അദ്ദേഹത്തെ കളിയിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തു. പാകിസ്ഥാനെതിരായ ഫൈനലിൽ, രോഹിത് 16 പന്തിൽ നിന്ന് 30 റൺസ് നേടിയിരുന്നു. 

2007ൽ ഏകദിന ക്രിക്കറ്റിലും 2013ൽ ടെസ്റ്റ് ക്രിക്കറ്റിലും രോഹിത് അരങ്ങേറ്റം കുറിച്ചു. 2013ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതാണ് രോഹിത് ശർമ്മയുടെ കരിയറിലെ വലിയ വഴിത്തിരിവ്. മധ്യനിരയിലെ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കാരണം ഇന്ത്യയുടെ ഏകദിന ടീമിൽ സ്ഥാനം ഉറപ്പിക്കാൻ രോഹിത് ശർമ്മ പാടുപെട്ടപ്പോൾ ഒരു പരീക്ഷണമെന്ന നിലയിൽ അദ്ദേഹത്തെ ഓപ്പണറായി ഉയർത്താൻ അന്നത്തെ ക്യാപ്റ്റൻ എംഎസ് ധോണി തീരുമാനിക്കുകയായിരുന്നു. 81 പന്തിൽ നിന്ന് 65 റൺസ് നേടിയ അദ്ദേഹം ശിഖർ ധവാനൊപ്പം 127 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയ അദ്ദേഹം ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻ എന്ന നിലയിൽ വിശ്വാസം ആർജിക്കുകയും ചെയ്തു. 

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 5 തവണ കിരീടത്തിലേയ്ക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശ‍ര്‍മ്മ. ഇന്ത്യയ്ക്ക് വേണ്ടി ചാമ്പ്യൻസ് ട്രോഫിയും ടി20 ലോകകപ്പും നേടിയെങ്കിലും കൈയ്യെത്തും ദൂരെ വീണുപോയ ഏകദിന ലോകകിരീടം കൂടി നേടുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് മുന്നോട്ട് പോകുന്നത്. 2027ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കൂടി നേടിയാൽ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ശേഷം ഐസിസിയുടെ മൂന്ന് കിരീടങ്ങളും നേടുന്ന നായകനായി രോഹിത് മാറും. 

ഇന്ത്യയ്ക്ക് വേണ്ടി 67 ടെസ്റ്റുകളിൽ രോഹിത് കളിച്ചിട്ടുണ്ട്. 40.6 ശരാശരിയിൽ 4,301 റൺസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 212 റൺസാണ് ഉയര്‍ന്ന സ്കോര്‍. അതേസമയം, വൈറ്റ് ബോൾ ക്രിക്കറ്റിലാണ് രോഹിത് കൂടുതൽ ശോഭിച്ചത്. 273 ഏകദിന മത്സരങ്ങളിൽ നിന്ന് 48.8 ശരാശരിയിൽ 11,168 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. 32 സെഞ്ച്വറികളും 58 അര്‍ദ്ധ സെഞ്ച്വറികളും 3 ട്രിപ്പിൾ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. 264 എന്ന റെക്കോര്‍ഡ് വ്യക്തിഗത സ്കോറും രോഹിത്തിന്റെ പേരിലാണ്. ടി20യിൽ 159 മത്സരങ്ങൾ കളിച്ച താരം 3,003 റൺസ് നേടിയിട്ടുണ്ട്. 5 സെഞ്ച്വറികളും 32 അര്‍ദ്ധ സെഞ്ച്വറികളും വാരിക്കൂട്ടിയ രോഹിത്തിന്റെ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ നേടിയ 121 റൺസാണ്. ടി20 ലോകകപ്പ് വിജയത്തിന് ശേഷം അദ്ദേഹം കുട്ടിക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 

Download App

Latest Videos