ടീമിന്റെ പദ്ധതിയെക്കുറിച്ച് ഗംഭീറുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് രോഹിത് പറഞ്ഞു.

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ നാളെ ഒന്നാം ഏകദിനത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളില്‍ ആദ്യത്തേതാണ് നാളെ കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി എന്നിവര്‍ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്ന പരമ്പര കൂടിയാണിത്. ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം ഇരുവരും ആ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരുന്നു. ഏകദിന - ടെസ്റ്റ് ഫോര്‍മാറ്റുകളിലാണ് ഇനി ഇരുവരും ശ്രദ്ധിക്കുക.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. ടീമിന്റെ പദ്ധതിയെക്കുറിച്ച് ഗംഭീറുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് രോഹിത് പറഞ്ഞു. രോഹത്തിന്റെ വാക്കുകള്‍... ''അടിസ്ഥാനപരമായി, ഞങ്ങളുടെ സംസാരം, ടീമിന് എന്താണ് വേണ്ടതെന്നും എന്താണ് ഞങ്ങളുടെ പോരായ്മകളുമെന്നുമൊക്കെയാണ്. ഞങ്ങള്‍ നന്നായി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. മൂന്ന് മത്സരങ്ങള്‍ക്കായി ഞങ്ങളിവിടെയുണ്ട്. ഈ മൂന്ന് മത്സരങ്ങളില്‍ നിന്ന് എന്തെങ്കിലും തിരികെ എടുക്കുക എന്നതാണ് ആശയം.'' രോഹിത് വ്യക്തമാക്കി.

നമ്മളിനി മുന്നോട്ട് പോവേണ്ടതുണ്ട്! ടി20 ലോകകപ്പ് നേട്ടത്തെ കുറിച്ച് രോഹിത് ശര്‍മയുടെ മറുപടി

ഗംഭീറിനെ കുറിച്ചൊക്കെ രോഹിത് സംസാരിക്കുന്നുണ്ട്. ഗംഭീറിന്റെ സമീപനം തനിക്ക് മുമ്പ് വന്നവരില്‍ നിന്ന് വ്യത്യസ്തമാകുമെന്ന് രോഹിത് സമ്മതിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഗൗതം ഗംഭീര്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭാഗമാവാനും അദ്ദേഹരത്തിന് കഴിഞ്ഞു. മുമ്പുണ്ടായിരുന്നു പരിശീലകരില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനായിരിക്കും. രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം വരുന്നതിന് മുമ്പ് മുമ്പ് രവി ശാസ്ത്രി ഉണ്ടായിരുന്നു. ഓരോ വ്യക്തിയും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. എനിക്ക് ഗംഭീറിനെ വളരെക്കാലമായി അറിയാം. ഞങ്ങള്‍ ഒരുമിച്ച് കുറച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടീമില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ഗംഭീറിനറിയാം.'' രോഹിത് ശര്‍മ വ്യക്തമാക്കി.