ഈ വര്‍ഷാവസാനം ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫി കളിക്കാനാവുമെന്ന് ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

ബംഗളൂരു: മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഏകദിന ലോകകപ്പിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിട്ടില്ല താരം. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താരം. ഈ വര്‍ഷാവസാനം ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫി കളിക്കാനാവുമെന്ന് ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതിന് മുമ്പ് ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്നും ഷമി വ്യക്തമാക്കി. എന്നാല്‍ രഞ്ജിയില്‍ താരത്തിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകും. ആദ്യ മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോള്‍ ഷമിയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്. രോഹിത്തിന്റെ വാക്കുകള്‍... ''ഈ പരമ്പരയിലോ, ഓസ്ട്രേലിയന്‍ പരമ്പരയ്ക്കോ ഷമിയെ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. അടുത്തിടെ അദ്ദേഹത്തിന് കാല്‍മുട്ടില്‍ നീര് ഉണ്ടായിരുന്നു. അത് തികച്ചും അസാധാരണമായിരുന്നു. അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. 100 ശതമാനത്തോട് അടുക്കുകയും ചെയ്തു. എന്നാല്‍ കാല്‍മൂട്ടില് വീണ്ടും നീര് വന്നു. അതോടെ ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കാന്‍ കഴിയാതെ ആയി. എല്ലാം തുടക്കം ചെയ്യേണ്ടി വന്നു.'' രോഹിത് പറഞ്ഞു. 

ദക്ഷിണാഫ്രിക്കയില്‍ സഞ്ജു-അഭിഷേക് സഖ്യം തന്നെ! ഇഷാനെ തിരിച്ചുകൊണ്ടുവരും; സാധ്യതാ ടീമിനെ അറിയാം

ഷമിക്ക് വേണ്ടത്ര സമയം നല്‍കുന്നതിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഇപ്പോള്‍, അദ്ദേഹം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്. എന്‍സിഎയിലെ ഫിസിയോകള്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നു. അവന്‍ 100 ശതമാനം ഫിറ്റായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പരിക്ക് പൂര്‍ണമായും മാറാതെ ഷമിയെ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അത് ശരിയായ തീരുമാനമായിരിക്കില്ല. ഷമി സുഖം പ്രാപിക്കാനും 100 ശതമാനം ഫിറ്റാകാനും വേണ്ടത്ര സമയം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനും ശ്രമത്തിലാണ് ഫിസിയോകളും പരിശീലകരും ഡോക്ടര്‍മാരും.'' രോഹിത് കൂട്ടിചേര്‍ത്തു.