ഏകദിനത്തിൽ 7 വര്‍ഷത്തിനുശേഷം പന്തെടുത്തു, 11 വര്‍ഷത്തിനുശേഷം ആദ്യ വിക്കറ്റ്, രോഹിത്തിന് അപൂര്‍വ റെക്കോർഡ്
2016നുശേഷം ആദ്യമായാണ് രോഹിത് ഏകദിന ക്രിക്കറ്റില്‍ പന്തെറിയുന്നത്. ഏഴ് വര്‍ഷത്തിനുശേഷം എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത രോഹിത് 11 വര്‍ഷത്തിനുശേഷമാണ് രാജ്യാന്തര ക്രിക്കറ്റില്‍ വിക്കറ്റ് വീഴ്ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ബെംഗലൂരൂ: നെതര്‍ലന്‍ഡ്സിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് അപൂര്‍വ റെക്കോര്‍ഡ്. ഇന്നലെ നെതര്‍ലന്‍ഡ്സിനെതിരെ വിക്കറ്റെടുത്തതോടെ ലോകകപ്പില്‍ 20 വര്‍ഷത്തിനുശേഷം വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും രോഹിത് പേരിലാക്കി. 2003ലെ ഏകദിന ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൗരവ് ഗാംഗുലിയാണ് രോഹിത്തിന് മുമ്പ് ലോകകപ്പില്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ നായകന്‍. 1983, 1987 ലോകകപ്പുകളിലായി 17 വിക്കറ്റെടുത്ത കപില്‍ ദേവാണ് ലോകപ്പില്‍ രോഹിത്തിനും ഗാംഗുലിക്കും പുറമെ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ നായകന്‍.
2016നുശേഷം ആദ്യമായാണ് രോഹിത് ഏകദിന ക്രിക്കറ്റില്‍ പന്തെറിയുന്നത്. ഏഴ് വര്‍ഷത്തിനുശേഷം എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത രോഹിത് 11 വര്‍ഷത്തിനുശേഷമാണ് രാജ്യാന്തര ക്രിക്കറ്റില്‍ വിക്കറ്റ് വീഴ്ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2012ല്‍ മെല്‍ബണില്‍ ഓസ്ട്രേലയക്കെതിരെ ആയിരുന്നു രോഹിത്തിന്‍റെ അവസാന വിക്കറ്റ്. ഇന്നലെ വിക്കറ്റെടുത്തതോടെ ഏകദിനത്തില്‍ രോഹിത്തിന്‍റെ വിക്കറ്റ് നേട്ടം ഒമ്പതും രാജ്യാന്തര ക്രിക്കറ്റിലെ വിക്കറ്റ് നേട്ടം 12ഉം ആയി. 2021 ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിനെതിരെ രോഹിത് പന്തെറിഞ്ഞിരുന്നുവെങ്കിലും അത് ടെസ്റ്റ് മത്സരത്തിലായിരുന്നു.
ഇന്നലെ ഇന്ത്യന്‍ നിരയില്‍ ഒമ്പത് പേരും പന്തെറിഞ്ഞു. ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പന്തെറിയാതിരുന്നത്. നെതര്‍ലന്‍ഡ്സിന്‍റെ ഒമ്പത് വിക്കറ്റ് നഷ്ടമായപ്പോഴാണ് 48-ാം ഓവറില്‍ രോഹിത് പന്തെടുത്തത്. ആദ്യ മൂന്ന് പന്തുകളില്‍ ഒരു റണ്‍ മാത്രം വഴങ്ങിയ രോഹിത്തിനെ നാലാം പന്തില്‍ നിദാമനുരു പടുകൂറ്റന്‍ സിക്സിന് പറത്തി. സിക്സടിച്ച് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ നിദാമനുരുവിനെ തൊട്ടടുത്ത പന്തില രോഹിത് ലോങ് ഓണില്‍ മുഹമ്മദ് ഷമിയുടെ കൈകളിലെത്തിച്ചു.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ലോകകപ്പ് ടീമിലെ 9 താരങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക