എന്‍റെ ജോലി ബാറ്റ് ചെയ്യുക എന്നതാണ്. വരിക, കളിക്കുക, രാജ്യത്തെ പ്രതിനിധീകരിക്കുക. അരങ്ങേറ്റം കുറിച്ച കാലം തൊട്ട് എന്നോട് ചെയ്യാൻ പറഞ്ഞിരിക്കുന്നത് ഇതാണ്, അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും.
ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്‌സിൽ ചരിത്ര സെഞ്ച്വറി കുറിച്ചതിന് പിന്നാലെ, വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോർഡ്‌സിലെ മൂന്നാം ഏകദിന മത്സരം രോഹിത്തിന്‍റെ അവസാന മത്സരമായിരിക്കുമെന്ന മാധ്യമ വാർത്തകളെയും വിമർശകരെയും തന്‍റെ ബാറ്റ് കൊണ്ടും വാക്കുകൾ കൊണ്ടും ഒരേപോലെ നിഷ്പ്രഭമാക്കുകയായിരുന്നു ഹിറ്റ്‌മാന്‍. മത്സരത്തിന് ശേഷം ബിസിസിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പുറത്തുനടക്കുന്ന ബഹളങ്ങളെ രോഹിത് തള്ളിക്കളഞ്ഞത്.
എന്‍റെ ജോലി ബാറ്റ് ചെയ്യുക എന്നതാണ്. വരിക, കളിക്കുക, രാജ്യത്തെ പ്രതിനിധീകരിക്കുക. അരങ്ങേറ്റം കുറിച്ച കാലം തൊട്ട് എന്നോട് ചെയ്യാൻ പറഞ്ഞിരിക്കുന്നത് ഇതാണ്, അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും. ഞാൻ ടീമിൽ എത്തിയ അന്നുതൊട്ട് ഈ ബഹളങ്ങളെല്ലാമുണ്ട്. ഞാൻ ഇവിടെയുള്ളിടത്തോളം കാലം ഈ ബഹളങ്ങൾ തുടര്‍ന്നുകൊണ്ടേയിരിക്കും. അതെന്നെ ബാധിക്കുന്നേയില്ല. മൈതാനത്ത് ഞാൻ എന്ത് ചെയ്യുന്നു എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ടീമിന്‍റെ വിജയത്തിന് സംഭാവന നൽകുക, അതിൽ മാത്രമാണ് എന്‍റെ ശ്രദ്ധ-രോഹിത് പറഞ്ഞു.
വിരമിക്കാൻ സമ്മർദ്ദമുണ്ടോ എന്ന ചോദ്യത്തിന് രോഹിത് നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. പുറത്തുനിന്ന് ഈ ബഹളങ്ങളൊന്നുമില്ലെങ്കില്‍ പിന്നെ എന്താണ് രസം. എന്‍റെ ജോലി മൈതാനത്തിന് അകത്താണ്, അവരുടെ ജോലി പുറത്താണ്. അങ്ങനെ കാണാനാണ് എനിക്കിഷ്ടമെന്നായിരുന്നു രോഹിത്തിന്‍റെ പ്രതികരണം. ഇംഗ്ലണ്ട് ഉയർത്തിയ 388 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി രോഹിത് ശർമ 138 റണ്‍സ് നേടി ലോര്‍ഡ്സില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡിട്ടിരുന്നു. 110 പന്തിൽ 17 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്.
ശുഭ്മാൻ ഗില്ലിനൊപ്പവും (147 റൺസ്), വിരാട് കോലിക്കൊപ്പവും (113 റൺസ്) രോഹിത് സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയെങ്കിലും മത്സരത്തില്‍ 27 റൺസിന് തോറ്റ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. മത്സരത്തിന് മുന്നോടിയായി രോഹിത്തിനെ സെലക്ടർമാർ ഒഴിവാക്കുകയാണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നെങ്കിലും ബി.സി.സി.ഐ സെക്രട്ടറി ദേവാജിത് സൈകിയ ഇത് നിഷേധിച്ചിരുന്നു. ഡ്രസ്സിംഗ് റൂമിലും ഇത്തരം ചർച്ചകൾക്ക് സ്ഥാനമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാവും ഇനി രോഹിത് കളിക്കുക.
