പരിശീലനത്തിനിറങ്ങി രോഹിത്, മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കും
ഈ പശ്ചാത്തലത്തിലാണ് രോഹിത് ഇന്ന് ഒറ്റക്ക് പരിശീലനത്തിനിറങ്ങിയത്. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും മൂന്ന് ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളും മാത്രമാണ് രോഹിത്തിനൊപ്പം ഇന്ന് പരിശീലനത്തിനിറങ്ങിയത്.
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കാനുള്ള സാധ്യതയേറി. ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം ഇന്നലെ മെല്‍ബണില്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് ഇന്ന് പരിശീലനത്തിനിറങ്ങി. കായികക്ഷമതയും ഫോമും കണക്കിലെടുത്തു മാത്രമെ രോഹിത്തിനെ മൂന്നാം ടെസ്റ്റിലേക്ക് പരിഗണിക്കൂവെന്ന് പരിശീലകന്ർ രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് രോഹിത് ഇന്ന് ഒറ്റക്ക് പരിശീലനത്തിനിറങ്ങിയത്. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും മൂന്ന് ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളും മാത്രമാണ് രോഹിത്തിനൊപ്പം ഇന്ന് പരിശീലനത്തിനിറങ്ങിയത്. പുതുവര്‍ഷം പ്രമാണിച്ച് ടീമിലെ മറ്റ് അംഗങ്ങള്‍ക്കെല്ലാം രണ്ട് ദിവസത്തെ അവധി നല്‍കിയിരിക്കുകയാണ്.
ബാറ്റിംഗ് പരിശീലനത്തിനൊപ്പം ഫീല്‍ഡിംഗ്, ക്യാച്ചിംഗ് പരിശീലനവും രോഹിത് ഇന്ന് നടത്തി. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത തെളിയിച്ചശേഷമാണ് ഓസ്ട്രേലിയയിലേക്ക് പോയത്. ഓസ്ട്രേലിയയിലെത്തിയ രോഹിത്തിന് സിഡ്നിയില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കേണ്ടിവന്നു.
ഇതിനുശേഷം ഇന്നലെയാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത്. അടുത്ത മാസം ഏഴിന് സിഡ്നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഹിത് എത്തുമ്പോള്‍ മായങ്ക് അഗര്‍വാളോ ഹനുമാ വിഹാരിയോ പുറത്താവും. മൂന്നാം ടെസ്റ്റിനായി ഇന്ന് സിഡ്നിയിലേക്ക് തിരിക്കാനിരുന്ന ഇന്ത്യന്‍ ടീം സിഡ്നിയിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ജനുവരി മൂന്നിനോ നാലിനോ മാത്രമെ സിഡ്നിയിലേക്ക് പോകുകയുള്ളു.