കോലിക്കുശേഷം ഇന്ത്യൻ ക്യാപ്റ്റനാവാൻ രോഹിത് തയാറായില്ല, ഒടുവിൽ സമ്മതിച്ചത് എങ്ങനയെയന്ന് വെളിപ്പെടുത്തി ഗാംഗുലി
രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി നിരവധി മത്സരങ്ങള്‍ കളിക്കേണ്ടതിന്‍റെ സമ്മര്‍ദ്ദവും ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയിലെ സമ്മര്‍ദ്ദവും രോഹിത്തിനെ സ്വാധീനിച്ചിരിക്കാം. പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റനെക്കാള്‍ വലുതല്ല ഈ സ്ഥാനങ്ങളൊന്നും.
മുംബൈ: വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞശേഷം അടുത്ത ക്യാപ്റ്റനാവാന്‍ രോഹിത് ശര്‍മ ആദ്യം തയാറായില്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം തുറന്നു പറഞ്ഞത്.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായി തുടരുന്നതും ചൂണ്ടിക്കാട്ടിയാണ് രോഹിത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആദ്യം വിസമ്മതിച്ചത്. പിന്നീട് നിര്‍ബന്ധിച്ചാണ് രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. നിങ്ങള്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ ഞാന്‍ നിങ്ങളെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞശേഷമാണ് അദ്ദേഹം ക്യാപ്റ്റനാവാമെന്ന് സമ്മതിച്ചത്. രോഹിത് അസാമാന്യ മികവുള്ള ക്യാപ്റ്റനാണ്. കോലിക്കുശേഷം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ രോഹിത്തായിരുന്നു. അതിന്‍റെ ഫലമാണ് ഇപ്പോള്‍ ലോകകപ്പില്‍ കാണുന്നതെന്നും ഗാംഗുലി പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി നിരവധി മത്സരങ്ങള്‍ കളിക്കേണ്ടതിന്‍റെ സമ്മര്‍ദ്ദവും ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയിലെ സമ്മര്‍ദ്ദവും രോഹിത്തിനെ സ്വാധീനിച്ചിരിക്കാം. പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റനെക്കാള്‍ വലുതല്ല ഈ സ്ഥാനങ്ങളൊന്നും. അതുകൊണ്ടുതന്നെ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിലും ഇപ്പോള്‍ മികച്ച പ്രകടനം നടത്തുന്നതിലും ഞാന്‍ സന്തുഷ്ടനാണ്.
രോഹിത്തിന് പുറമെ ഇന്ത്യന്‍ പരിശീലകനാവാന്‍ രാഹുല്‍ ദ്രാവിഡിനും ആദ്യം താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഗാംഗുലി പറഞ്ഞു. കാരണം ദ്രാവിഡിന്‍റെ ആദ്യ പരിഗണന കുടുംബത്തിനാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിയെക്കരുതി ഈ ചുമതല ഏറ്റെടുക്കണമെന്ന് ദ്രാവിഡിനെ ബോധ്യപ്പെടുത്താന്‍ തനിക്കായെന്നും ഗാംഗുലി വ്യക്തമാക്കി. കോച്ച് എന്ന നിലയില്‍ അദ്ദേഹത്തിന് ആവശ്യമായ സമയം നല്‍കണമായിരുന്നു. മൂന്നോ നാലോ മാസം കൊണ്ട് ഒരു കോച്ചിനും അത്ഭുതങ്ങള്‍ കാട്ടാനാവില്ലെന്നും ദ്രാവിഡിന്‍റെ കാഴ്ചപ്പാട് അനുസരിച്ച് കെട്ടിപ്പടുത്ത ടീമാണ് ലോകകപ്പില്‍ രണ്ട് വര്‍ഷത്തിനുശേഷം മികവ് കാട്ടുന്നതെന്നും ഗാംഗുലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക