ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി തകര്‍ത്തടിച്ച 20കാരന്‍ തിലക് വര്‍മ്മയുടെ പേരാണ് ആര്‍ പി സിംഗ് മുന്നോട്ടുവെക്കുന്നത്

മുംബൈ: ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ പേരാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍ പേരുകളായി പൊതുവെ പറയപ്പെടുന്നത്. യശസ്വി ഐപിഎല്‍ 2023 സീസണിലും പിന്നാലെ ടെസ്റ്റ് അരങ്ങേറ്റത്തിലും പുറത്തെടുത്ത മികവ് വലിയ പ്രശംസ നേടിയിരുന്നു. അതേസമയം മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ പ്രധാന ഓപ്പണറായി മാറിക്കഴിഞ്ഞു ശുഭ്‌മാന്‍ ഗില്‍ ഇതിനകം. ഇരുവരുമല്ലാതെ മറ്റൊരു താരത്തിന്‍റെ പേര് ഭാവി ബാറ്ററായി മുന്‍ പേസര്‍ ആര്‍ പി സിംഗ് ചൂണ്ടിക്കാട്ടുകയാണ്. 

ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി തകര്‍ത്തടിച്ച 20കാരന്‍ തിലക് വര്‍മ്മയുടെ പേരാണ് ആര്‍ പി സിംഗ് മുന്നോട്ടുവെക്കുന്നത്. വെസ്റ്റ് ഇന്‍ഡ‍ീസിനെതിരായ ആദ്യ ട്വന്‍റി 20യില്‍ അരങ്ങേറ്റം ഗംഭീരമാക്കിയതിന് പിന്നാലെയാണ് തിലക് വര്‍മ്മയെ പ്രശംസിച്ച് സിംഗ് രംഗത്തെത്തിയത്. 'ട്രിനിഡാഡിലേത് വളരെ മികച്ച ഇന്നിംഗ്‌സായിരുന്നു. ഒരു ഭാവി ഇന്ത്യന്‍ താരം അയാളില്‍ ഒളിഞ്ഞിരിപ്പുണ്ട്. മധ്യനിരയില്‍ നാമൊരു ഇടംകൈയന്‍ ബാറ്റര്‍ക്കായി തിരയുകയാണ്. തിലക് വര്‍മ്മയെ ആ ആംഗിളില്‍ കണ്ടെത്താം. സിക്‌സോടെയാണ് അദേഹം ഇന്നിംഗ്‌സ് തുടങ്ങിയത്. അതിന് ശേഷം മറ്റൊരു മികച്ച സിക്‌സ് കൂടി നേടി. കവറിന് മുകളിലൂടെ പറത്തിയ മൂന്നാം സിക്‌സായിരുന്നു ഏറ്റവും മികച്ചത്. എക്‌സ്‌ട്രാ കവറിന് മുകളിലൂടെ സിക്‌സ് നേടുക എളുപ്പമല്ല' എന്നും ആര്‍ പി സിംഗ് ജിയോ സിനിമയില്‍ പറഞ്ഞു. മത്സരത്തില്‍ 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 39 റണ്‍സ് തിലക് വര്‍മ്മ സ്വന്തമാക്കി. 177.27 പ്രഹരശേഷിയിലായിരുന്നു താരത്തിന്‍റെ ബാറ്റിംഗ്. 

ഐപിഎല്‍ കരിയറില്‍ 25 മത്സരങ്ങളില്‍ 38.95 ശരാശരിയിലും 144.53 സ്ട്രൈക്ക് റേറ്റിലും 740 റണ്‍സ് തിലകിന്‍റെ പേരിലുണ്ട്. ഐപിഎല്‍ 2022 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി 14 കളിയില്‍ 397 റണ്‍സ് നേടി. 2023 സീസണിലാവട്ടെ 11 മത്സരങ്ങളില്‍ 343 റണ്‍സ് പേരിലാക്കിയപ്പോള്‍ 164.11 ആയിരുന്നു ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ്. 18 ടെസ്റ്റില്‍ 966 റണ്‍സും 27 ഏകദിനങ്ങളില്‍ 1437 റണ്‍സും 7 രാജ്യാന്തര ട്വന്‍റി 20കളില്‍ 205 റണ്‍സും ഗില്ലിനുണ്ട്. ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മാത്രം കളിച്ച യശസ്വി ജയ്‌സ്വാള്‍ 266 റണ്‍സുമായി ഗംഭീര തുടക്കമാണ് രാജ്യാന്തര കരിയറില്‍ നേടിയിരിക്കുന്നത്. 

Read more: ഏഷ്യാ കപ്പ്: വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിംഗ് സ്ഥാനം ചലിക്കും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം