2010ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് താരങ്ങളായ കാമറൂണ്‍ വൈറ്റ് - മൈക്കല്‍ ഹസി സഖ്യം പുറത്താവാതെ നേടിയ 101 റണ്‍സാണ് പഴങ്കഥയായത്.
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ 220 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. ഒരു ഘട്ടത്തില്‍ 8.4 ഓവറില്‍ അഞ്ചിന് 79 എന്ന മോശം നിലയില്‍ നില്‍ക്കെയാണ് വിന്‍ഡീസ് കര കയറുന്നത്. തകര്‍ച്ചയോടെയാണ് വിന്‍ഡീസ് തുടങ്ങിയത്. 2.5 ഓവറില്‍ സന്ദര്‍ശകര്‍ മൂന്നിന് 17 എന്ന നിലയില്‍ തകര്‍ന്നു. ആദ്യ ഓവറില്‍ തന്നെ ജോണ്‍സണ്‍ ചാര്‍ലസിനെ (4) സേവ്യര്‍ മടക്കി. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നിക്കോളാസ് പുരാനും (1) പവലിയനില്‍ തിരിച്ചെത്തി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്. മൂന്നാം ഓവറില്‍ കെയ്ല്‍ മയേഴ്‌സും (11) വീണു.
തുടര്‍ന്ന് റോസ്റ്റണ്‍ ചേസ് (37) - റോവ്മാന്‍ പവല്‍ (21) സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പത്ത് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഇരുവരും മടങ്ങി. ചേസിനെ സാംപ ബൗള്‍ഡാക്കി. പവലാവട്ടെ ആരോണ്‍ ഹാര്‍ഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് വിക്കറ്റ് നല്‍കി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച ആന്ദ്രേ റസ്സല്‍ (71) - ഷെഫാനെ റുതര്‍ഫോര്‍ഡ് (67) സഖ്യം ടീമിനെ കരകയറ്റുകയായിരുന്നു. ഇരുവരും 66 പന്തില്‍ 139 റണ്‍സാണ് അടിച്ചെടുത്തത്.
ടി20 ക്രിക്കറ്റിലെ റെക്കോര്‍ഡാണിത്. ആറാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 2010ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് താരങ്ങളായ കാമറൂണ്‍ വൈറ്റ് - മൈക്കല്‍ ഹസി സഖ്യം പുറത്താവാതെ നേടിയ 101 റണ്‍സാണ് പഴങ്കഥയായത്. 2018ല്‍ ബംഗ്ലാദേശിനെതിരെ കുശാല്‍ പെരേര - തിസാര പെരേര സഖ്യം നേടിയ 91 റണ്‍സ് മൂന്നാം സ്ഥനത്തായി.
അവസാന ഓവറിലാണ് റസ്സല്‍ - റുതര്‍ഫോര്‍ഡ് കൂട്ടുകെട്ട് പൊളിയുുന്നത്. സാംപയെറിഞ്ഞ മത്സരത്തിലെ 19-ാം ഓവറില്‍ 28 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്. ഇതില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടും. 29 ന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ ഏഴ് സിക്‌സും നാല് ഫോറും നേടി. റുതര്‍ഫോര്‍ഡിന്റെ അക്കൗണ്ടില്‍ അഞ്ച് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു.

