അപ്ടണ്‍ ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചശേഷം എഴുതിയ 'The Barefoot Coach' എന്ന പുസ്തകത്തില്‍ ഗൗതം ഗംഭീര്‍, ശ്രീശാന്ത് തുടങ്ങി നിരവധി കളിക്കാര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ടി20 ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് മെന്റല്‍ ട്രെയിനര്‍ പാഡി അപ്ടണെ (Paddy Upton) ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ധോണിക്ക് കീഴില്‍ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പ് നേടുമ്പോള്‍ അപ്ടണായിരുന്നു ഇന്ത്യയുടെ മെന്റല്‍ ട്രെയിനര്‍. മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡും (Rahul Dravid) അപ്ടണും മുമ്പ് രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) മുഖ്യപരിശീലകനായും അപ്ടണ്‍ ജോലിചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിലും രാജസ്ഥാന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായി അപ്ടണുണ്ടായിരുന്നു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായി എസ് ശ്രീശാന്ത് പറയുന്നത് അപ്ടണെ കൊണ്ടുവന്നത് ഗുണം ചെയ്യില്ലെന്നാണ്. അദ്ദേഹം വിശദീകരിക്കുന്നതങ്ങിനെ... ''ഇത്തവണ ഇന്ത്യ ടി20 ലോകകപ്പ് നേടുകയാണെങ്കില്‍ അതിന്റെ കാരണം താരങ്ങളും ദ്രാവിഡിന്റെ പരിചയസമ്പത്തുമായിരിക്കും. അപ്ടണ് എന്തെങ്കിലും വ്യത്യാസമുണ്ടാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് മുതല്‍ താരങ്ങള്‍ മാനസികമായി ഫിറ്റായിരിക്കും. മെന്റല്‍ കണ്ടീഷനിങ് അവിടം മുതല്‍ സംഭവിക്കുകയാണ്.'' ശ്രീശാന്ത് പറഞ്ഞു.

സഞ്ജുവിന്റെ നിര്‍ദേശം ശരിയായിരുന്നു, എന്നാല്‍ വിക്കറ്റില്ല; പിന്നാലെ മിന്നില്‍ സ്റ്റംപിങ്

2011 ലോകകപ്പ് വിജയത്തില്‍ അപ്ടണിന്റെ പങ്കിനെ കുറിച്ചും ശ്രീശാന്ത് സംസാരിച്ചു. ''അന്ന് മുഖ്യ പരിശീലകനായിരുന്ന ഗാരി കേര്‍സ്റ്റനാണ് എല്ലാം ചെയ്തിരുന്നത്. വിജയത്തില്‍ ഒരു ശതമാനം മാത്രമാണ് അപ്ടണിന്റെ പങ്ക്. ഗാരിയുടെ അസിസ്റ്റന്റ് മാത്രമായിരുന്നു അപ്ടണ്‍. ദ്രാവിഡിനൊപ്പം മുമ്പ് പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് ഇന്നദ്ദേഹം സപ്പോര്‍ട്ടിംഗ് സ്റ്റാഫായെത്തിയത്. ദ്രാവിഡിന് അദ്ദേഹത്തെ നന്നായി ഉപയോഗിക്കാം. നല്ല യോഗ ടീച്ചറാണ് പാഡി അപ്ടണ്‍.'' ശ്രീശാന്ത് പറഞ്ഞു.

പരമ്പരയിലും മത്സരത്തിലും താരം ശുഭ്മാന്‍ ഗില്‍ തന്നെ; എന്നാലൊരു നിരാശയുണ്ട്, തുറന്നുപറഞ്ഞ് യുവതാരം

അപ്ടണ്‍ ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചശേഷം എഴുതിയ 'The Barefoot Coach' എന്ന പുസ്തകത്തില്‍ ഗൗതം ഗംഭീര്‍, ശ്രീശാന്ത് തുടങ്ങി നിരവധി കളിക്കാര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. 2013ല്‍ ഐപിഎല്ലിനിടെ മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ശ്രീശാന്ത് തന്നേയും രാഹുല്‍ ദ്രാവിഡിനേയും അധിക്ഷേപിച്ചെന്നാണ് ആത്മകഥയില്‍ അപ്ടണ്‍ പറയുന്നത്.