സെഞ്ചൂറിയനിലെ സൂപ്പര്‍‌സ്പോര്‍ട് പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയമായി തോറ്റപ്പോള്‍ 19 ഓവര്‍ പന്തെറിഞ്ഞ ഷര്‍ദ്ദുല്‍ താക്കൂര്‍ 101 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സുപ്രധാന മാറ്റം അനിവാര്യമെന്ന് മുന്‍ താരം കൃഷ്‌ണമാചാരി ശ്രീകാന്ത്. പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ഷര്‍ദ്ദുല്‍ താക്കൂറിനെ പുറത്തിരുത്തുകയും വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ തുടര്‍ന്നും കളിപ്പിക്കണം എന്നാണ് കെ ശ്രീകാന്തിന്‍റെ ആവശ്യം. കേപ്ടൗണിലെ ന്യൂലന്‍ഡ്‌സില്‍ ജനുവരി മൂന്നാം തിയതിയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീമിനുള്ളത്. സെഞ്ചൂറിയന്‍ വേദിയായ ആദ്യ മത്സരത്തില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനും ടീം ഇന്ത്യ ദയനീയമായി തോറ്റു. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ജയിക്കുക ബാലികേറാമലയെന്ന പതിവ് ഇന്ത്യന്‍ ടീം തുടര്‍ന്നതോടെ രണ്ടാം ടെസ്റ്റില്‍ നിര്‍ണായക മാറ്റം ടീം ഇലവനില്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ബാറ്റര്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്. 

'ഞാന്‍ രണ്ടാം ടെസ്റ്റിലു ആര്‍ അശ്വിനെ കളിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നു. ഷര്‍ദ്ദുല്‍ താക്കൂറിനെക്കാള്‍ മികച്ച താരമാണ് അശ്വിന്‍ എന്ന് വിശ്വസിക്കുന്നു. ഷര്‍ദ്ദുലിന്‍റെ സ്ഥാനത്താണ് അശ്വിനെ കളിപ്പിക്കേണ്ടത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും കുറച്ചുപേരെ പുറത്താക്കാന്‍ അശ്വിനാകും. രവീന്ദ്ര ജഡേജയ്ക്കൊപ്പം മികച്ച ബൗളിംഗ് ആക്രമണം നടത്താന്‍ അശ്വിന് സാധിക്കും. ഇരുവര്‍ക്കും ചേര്‍ന്ന് നാലഞ്ച് വിക്കറ്റ് നേടാനാകും. ഇത് ധാരാളമാണ്. ഒരൊറ്റ ടെസ്റ്റ് മാത്രമാണ് കളിച്ചത് എന്നതിനാല്‍ പ്രസിദ്ധ് കൃഷ്ണയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നത് നീതികരമല്ല. അരങ്ങേറ്റത്തിന് ശേഷം ഒരു താരത്തെ ഒഴിവാക്കാന്‍ പാടില്ല. അതിനാല്‍ ഷര്‍ദ്ദുലാണ് ഇലവന് പുറത്തുപോകേണ്ടത്' എന്നും കെ ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

സെഞ്ചൂറിയനിലെ സൂപ്പര്‍‌സ്പോര്‍ട് പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയമായി തോറ്റപ്പോള്‍ 19 ഓവര്‍ പന്തെറിഞ്ഞ ഷര്‍ദ്ദുല്‍ താക്കൂര്‍ 101 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മോശം ഇക്കോണമി (5.30) ഷര്‍ദ്ദുലിനായിരുന്നു. അതേസമയം ഏറ്റവും മികച്ച ഇക്കോണമി (2.20) 19 ഓവറില്‍ 41 റണ്‍സിന് ഒരു വിക്കറ്റ് സ്വന്തമാക്കിയ അശ്വിന്‍ പേരിലാക്കി. ബാറ്റിംഗില്‍ ഇരുവര്‍ക്കും വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ താക്കൂര്‍ 24 റണ്‍സ് നേടിയിരുന്നു. 

Read more: ഹൃദയം തകര്‍ന്ന കിംഗ് കോലി, ഇത്ര സങ്കടത്തില്‍ ആരും മുമ്പ് കണ്ടിട്ടില്ല; സ്റ്റംപ് തട്ടിത്തെറിപ്പിക്കുന്ന വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം