തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായിട്ടും അതിന്‍റെ സമ്മര്‍ദ്ദമേതുമില്ലാതെ ബാറ്റുവീശിയ കോലി നല്ല ടച്ചിലായിരുന്നു. രണ്ട് വര്‍ഷത്തെ സെഞ്ചുറി വരള്‍ച്ചക്ക് സെഞ്ചൂറിയനില്‍ കോലി വിരാമമിടുമെന്ന് ആരാധകര്‍ കരുതിയെങ്കിലും ഓഫ് സറ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച കോലി സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) 35 റണ്‍സെടുത്ത് പുറത്തായതില്‍ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഷോണ്‍ പൊള്ളോക്ക്(Shaun Pollock). പുറത്തായ രീതിയില്‍ കോലി തികച്ചു നിരാശനായിരിക്കുമെന്ന് പൊള്ളോക്ക് പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത കോലി ദക്ഷിണാഫ്രിക്കക്കെതിരെ വലിയ സ്കോര്‍ നേടുമെന്ന് തോന്നിച്ചിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷം മായങ്ക് പുറത്താവുകയും തൊട്ടടുത്ത പന്തില്‍ ചേതേശ്വര്‍ പൂജാര ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തതിന് പിന്നാലെയാണ് വിരാട് കോലി ക്രീസിലെത്തിയത്.

തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായിട്ടും അതിന്‍റെ സമ്മര്‍ദ്ദമേതുമില്ലാതെ ബാറ്റുവീശിയ കോലി നല്ല ടച്ചിലായിരുന്നു. രണ്ട് വര്‍ഷത്തെ സെഞ്ചുറി വരള്‍ച്ചക്ക് സെഞ്ചൂറിയനില്‍ കോലി വിരാമമിടുമെന്ന് ആരാധകര്‍ കരുതിയെങ്കിലും ഓഫ് സറ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച കോലി സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

പുറത്തായ രീതിയില്‍ ഹോട്ടല്‍ മുറിയിലിരുന്ന് അദ്ദേഹം തീര്‍ത്തും അസ്വസ്ഥനാിരിക്കുമെന്നുറപ്പാണെന്ന് പൊളളോക്ക് പറഞ്ഞു. കാരണം മികച്ച ടച്ചിലായിരുന്നു കോലി. എന്നി‍ട്ടും ഈ രീതിയില്‍ പുറത്തായതില്‍ അദ്ദേഹം തീര്‍ത്തും നിരാശനായിരിക്കുമെന്നുറപ്പ്. കാരണം, പ്രചോദിതനായപോലെയായിരുന്നു കോലി ക്രീസില്‍ നിന്നിരുന്നത്. ഫൂട്ട് വര്‍ക്കും മികച്ചതായിരുന്നു. എന്നിട്ടും 35 റണ്‍സെടുത്തശേഷം അത്തരമൊരു ഷോട്ട് കളിച്ച് പുറത്തായതില്‍ ഹോട്ടല്‍ മുറിയിലിരുന്ന് അദ്ദേഹം തീര്‍ത്തും അസ്വസ്ഥനായിരിക്കുമെന്നുറപ്പ് -പൊള്ളോക്ക് പറഞ്ഞു.

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ അദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിട്ടുണ്ട്. 122 റണ്‍സോടെ കെ എല്‍ രാഹുലും 40 റണ്‍സുമായി അജിങ്ക്യാ രഹാനെയും ക്രീസില്‍. രണ്ടാം ദിനം കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.