കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 75 എന്ന നിലയിലാണ്. കെ എല്‍ രാഹുല്‍ (12), മായങ്ക് അഗര്‍വാള്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 75 എന്ന നിലയിലാണ്. കെ എല്‍ രാഹുല്‍ (12), മായങ്ക് അഗര്‍വാള്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഡുവാനെ ഒലിവര്‍, കഗിസോ റബാദ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. വിരാട് കോലി (15), ചേതേശ്വര്‍ പൂജാര (26) എന്നിവരാണ് ക്രീസില്‍.

12-ാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 റണ്‍സെടുത്ത മായങ്കിനെ (Mayanak Agarwal) റബാദ, എയ്ഡന്‍ മാര്‍ക്രമിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ വൈസ് ക്യാപ്റ്റന്‍ രാഹുലും (KL Rahul) മടങ്ങി. ഡുവാനെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയ്ക്ക് ക്യാച്ച്. ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും കോലിയും പൂജാരയും ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു.

നേരത്തെ രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോലി പരിക്ക് മാറി തിരിച്ചെത്തി. ഹനുമ വിഹാരിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റിരുന്ന മുഹമ്മദ് സിറാജിനും കളിത്തിലിറങ്ങാനായില്ല. ഉമേഷ് യാദവാണ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ ടെസ്റ്റുകള്‍ വീതം ജയിച്ചിരുന്നു. കേപ്ടൗണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്. 

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, തെംബ ബവൂമ, കെയ്ല്‍ വെറൈയ്‌നെ, മാര്‍കോ ജാന്‍സണ്‍, കഗിസോ റബാദ,കേശവ് മഹാരാജ്, ഡുവാനെ ഒലിവര്‍, ലുങ്കി എന്‍ഗിഡി.