SA vs IND : രാഹുല്‍ ദ്രാവിഡിന് കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരും; പൂജാര, രഹാനെ ഫോമില്ലായ്‌മയില്‍ കാര്‍ത്തിക്
വലിയ വിമര്‍ശനങ്ങള്‍ക്കിടയിലും വാണ്ടറേഴ്‌സില്‍ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തിയ ദ്രാവിഡിന്‍റെ തീരുമാനത്തോട് നീതി പുലര്‍ത്താന്‍ പൂജാരയ്‌ക്കും രഹാനെയ്‌ക്കുമായില്ല
ജൊഹന്നസ്‌ബര്‍ഗ്: ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ (Team india) ചേതേശ്വര്‍ പൂജാരയുടെയും (Cheteshwar Pujara) അജിങ്ക്യ രഹാനെയുടേയും ( Ajinkya Rahane) സ്ഥാനം ചോദ്യ ചിഹ്‍നമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വാണ്ടറേഴ്‌സ് ടെസ്റ്റിന്‍റെ (South Africa vs India 2nd Test) ആദ്യ ഇന്നിംഗ്‌സില്‍ ദയനീയ പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. 33 പന്ത് നേരിട്ട പൂജാര മൂന്നില്‍ പുറത്തായെങ്കില്‍ രഹാനെ ഗോള്‍ഡണ്‍ ഡക്കായി. ഇതോടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) ചില കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് പറയുകയാണ് ദിനേശ് കാര്‍ത്തിക് (Dinesh Karthik).
'രാഹുല്‍ ദ്രാവിഡിന്‍റെ കരിയറിന്‍റെ അവസാന കാലത്ത് ചേതേശ്വര്‍ പൂജാര മൂന്നാം നമ്പറിലേക്ക് കടന്നുവരികയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഫോമിലെത്താന്‍ ഏറെ സമയം അനുവദിച്ചിരുന്നു എന്നതിനാല്‍ ഒരാളെയോ രണ്ടുപേരേയോ പുറത്താക്കുന്നത് പോലെയുള്ള കടുത്ത തീരുമാനങ്ങള്‍ ദ്രാവിഡിന് കൈക്കൊള്ളേണ്ടിവരും. കഴിവും മുന്‍ പ്രകടനങ്ങള്‍ കൊണ്ടുമാണ് ഇരുവര്‍ക്കും ഇപ്പോഴും അവസരം കിട്ടുന്നത്. എന്നാല്‍ ഈ കാലയളവ് അവസാനിച്ചുകൊണ്ടിരിക്കുകയാണ്' എന്നും ദിനേശ് കാര്‍ത്തിക് ക്രിക്‌ബസില്‍ പറഞ്ഞു.
ഒരു ടെസ്റ്റ് സെഞ്ചുറി പൂജാര കണ്ടെത്തിയിട്ട് മൂന്ന് വര്‍ഷമായി. 2020 ഡിസംബറില്‍ മെല്‍ബണില്‍ മാച്ച് വിന്നിംഗ് സെഞ്ചുറി കളിച്ച ശേഷം കുറച്ച് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് രഹാനെയ്‌ക്കുള്ളത്. പൂജാരയ്‌ക്ക് മികവ് കാട്ടാന്‍ ഏറെ അവസരം നല്‍കി എന്നതിന് ഉദാഹരണമാണ് സെഞ്ചുറിയില്ലാത്ത മൂന്ന് വര്‍ഷക്കാലമെന്ന് കാര്‍ത്തിക് പറയുന്നു. വലിയ വിമര്‍ശനങ്ങള്‍ക്കിടയിലും വാണ്ടറേഴ്‌സില്‍ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തിയ ദ്രാവിഡിന്‍റെ തീരുമാനത്തോട് നീതി പുലര്‍ത്താന്‍ പൂജാരയ്‌ക്കും രഹാനെയ്‌ക്കുമായില്ല.
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. ഒരു വിക്കറ്റിന് 35 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാംദിനം ക്രീസിലെത്തുക. ഏഴ് റൺസെടുത്ത എയ്‌ഡന്‍ മർക്രാമാണ് പുറത്തായത്. 11 റൺസുമായി നായകൻ ഡീൻ എൽഗാറും 14 റൺസുമായി കീഗൻ പീറ്റേഴ്സണുമാണ് ക്രീസിൽ. ഒൻപത് വിക്കറ്റ് ശേഷിക്കേ ദക്ഷിണാഫ്രിക്ക ഇപ്പോഴും 167 റൺസ് പിന്നിലാണ്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 202 റൺസിന് പുറത്തായിരുന്നു. 50 റൺസെടുത്ത നായകൻ കെ എൽ രാഹുലാണ് ടോപ് സ്കോറർ. ചേതേശ്വർ പൂജാര മൂന്നും അജിങ്ക്യ രഹാനെ പൂജ്യത്തിനും പുറത്തായി. ആദ്യ ടെസ്റ്റിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. വാണ്ടറേഴ്‌സില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുയര്‍ത്താം.
SA vs IND: പേസിന് മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 202ന് പുറത്ത്; കരുതലോടെ തുടങ്ങി ദക്ഷിണാഫ്രിക്ക