ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍(IND vs SA T20Is) ഭുവനേശ്വര്‍ കുമാറിന്(Bhuvneshwar Kumar) ടീം ഇന്ത്യ(Team India) പരമാവധി അവസരം നല്‍കണമെന്ന് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് മഞ്‌ജരേക്കര്‍(Sanjay Manjrekar). പ്രോട്ടീസ് പരമ്പരയ്‌ക്കുള്ള 18 അംഗ സ്‌ക്വാഡിലുള്ള അഞ്ച് പേസര്‍മാരില്‍ ഏറ്റവും പരിചയസമ്പന്നനാണ് ഭുവി. ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിംഗ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഏത് പേസര്‍ക്കാണ് കൂടുതല്‍ അവസരം നല്‍കേണ്ടത് എന്ന ചോദ്യത്തിന് മഞ്‌ജരേക്കറുടെ പ്രതികരണം ഇങ്ങനെ. 'ടീമില്‍ ഏറെ പേസര്‍മാരുണ്ട്. ഭുവനേശ്വര്‍ മികച്ച താരമാണ്. ഡെത്ത് ഓവറുകളില്‍ മികച്ച പേസറാണെന്ന് ഭുവി തെളിയിച്ചിട്ടുണ്ട്. സ്‌ക്വാഡിലുണ്ടെങ്കില്‍ ഭുവിക്ക് പരമാവധി അവസരം ലഭിച്ചേക്കാം. എന്നാല്‍ മറ്റ് ഓപ്‌ഷനുകളും നമുക്ക് മുന്നിലുണ്ട്. ആവേഷ് ഖാന്‍ മറ്റൊരു മികച്ച പേസറാണ്. ഹര്‍ഷല്‍ പട്ടേലും അര്‍ഷ്‌ദീപ് സിംഗുമുണ്ട്. അതിനാല്‍ കടുത്ത മത്സരം പ്രതീക്ഷിക്കാം. നാലാം ഓപ്‌ഷനായി ഹാര്‍ദിക് പാണ്ഡ്യയുള്ളതിനാല്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയാകും ഇന്ത്യ കളിപ്പിക്കുക' എന്നും സഞ്ജയ് മഞ്‌ജരേക്കര്‍ സ്‌പോര്‍ട്‌സ് 18നോട് പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്‍റെ മടങ്ങിവരവും ആകര്‍ഷകം.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

IND vs SA : കരുതുംപോലെ വഖാര്‍ യൂനിസ് അല്ല; തന്‍റെ മാതൃക ആരൊക്കെയെന്ന് വ്യക്തമാക്കി ഉമ്രാന്‍ മാലിക്