സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ പുരുഷ ക്രിക്കറ്റ് സാധ്യത പട്ടിക ബിസിസിഐ സമര്‍പ്പിച്ചു. സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമ്പോള്‍, പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്. അതേസമയം, വെസ്റ്റ് ഇന്‍ഡീസ് പര്യടനം കാരണം സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവര്‍ പട്ടികയില്‍ നിന്ന് പുറത്തായി.

മുംബൈ: സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ പുരുഷ ക്രിക്കറ്റ് സാധ്യത പട്ടിക ബിസിസിഐ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സമര്‍പ്പിച്ചു. നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ്-ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവരുടെ അഭാവമാണ് പട്ടികയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. അതേസമയം, ഐപിഎല്ലിലെ വിസ്മയ താരം പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി സാധ്യത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യന്‍ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും നടക്കുന്നുണ്ട്. ഒരേസമയം രണ്ട് വ്യത്യസ്ത ടി20 ടീമുകളെ തിരഞ്ഞെടുക്കേണ്ടി വരുന്നതിനാലാണ് ബിസിസിഐ വലിയൊരു കളിക്കാരുടെ നിരയെത്തന്നെ ഇതിനായി പരിഗണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ ടീമിനെ നയിക്കുമെന്നതിനാലാണ് അദ്ദേഹത്തെ ഏഷ്യന്‍ ഗെയിംസ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് നടക്കുന്നത്.

അതേസമയം, 2028-ലെ ഒളിമ്പിക്‌സും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ടുള്ള ബിസിസിഐയുടെ ഭാവി പദ്ധതികളില്‍ സൂര്യകുമാര്‍ യാദവ് ഇനി ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെയാണ് ഏഷ്യന്‍ ഗെയിംസ് സാധ്യത പട്ടികയില്‍ നിന്ന് അദ്ദേഹം ഒടുവില്‍ പുറത്തായത്. ഏഷ്യന്‍ ഗെയിംസ് ടീമിന്റെ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്.

2027 ലോകകപ്പ് കണക്കിലെടുത്ത് ഏകദിന മത്സരങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെങ്കിലും പേസ് ബോളര്‍ ജസ്പ്രീത് ബുംറയുടെ പേരും ഈ സാധ്യത പട്ടികയിലുണ്ട്. പരിക്കില്‍ നിന്ന് മോചിതനാകുന്ന ഹര്‍ഷിത് റാണയ്‌ക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ് എന്നിവരും പേസ് നിരയിലുണ്ട്. സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ എന്നിവര്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ഇവരില്‍ രണ്ട് പേര്‍ മാത്രമായിരിക്കും ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഇടം പിടിക്കുക. ബാക്കി രണ്ടുപേര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിന്റെ ഭാഗമാകും.

ഐഒഎയ്ക്ക് സമര്‍പ്പിച്ച 30 അംഗ സാധ്യത പട്ടിക

യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, തിലക് വര്‍മ്മ, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്, ആയുഷ് ബദോനി, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍, ഖലീല്‍ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹര്‍ഷിത് റാണ, യഷ് താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍.

YouTube video player