20 പന്തിൽ നിന്ന് ഈ വര്‍ഷത്തെ തന്‍റെ നാലാമത്തയും ലോകകപ്പിനുശേഷമുള്ള ആദ്യത്തെയും ടി20 അർധസെഞ്ചുറി തികച്ച സഞ്ജു, രാജ്യാന്തര ടി20-യിൽ ഓപ്പണറായി 1,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു.

ദില്ലി: അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസൺ. ആദ്യ മത്സരത്തിലെ മങ്ങിയ പ്രകടനത്തിന് ശേഷം രണ്ടാം മത്സരത്തിൽ 22 പന്തിൽ നിന്ന് 57 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 7 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. അഭിഷേക് ശർമ്മയ്ക്കൊപ്പം (19 പന്തിൽ 39) ഒന്നാം വിക്കറ്റിൽ വെറും 6.2 ഓവറിൽ 88 റൺസാണ് സഞ്ജു കൂട്ടിച്ചേർത്തത്.

20 പന്തിൽ നിന്ന് ഈ വര്‍ഷത്തെ തന്‍റെ നാലാമത്തയും ലോകകപ്പിനുശേഷമുള്ള ആദ്യത്തെയും ടി20 അർധസെഞ്ചുറി തികച്ച സഞ്ജു, രാജ്യാന്തര ടി20-യിൽ ഓപ്പണറായി 1,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. ഇന്ത്യക്കായി ടി20-യിൽ ഓപ്പണറായി 1,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് സഞ്ജു സാംസൺ. രോഹിത് ശർമ്മ, കെ. എൽ. രാഹുൽ, ശിഖർ ധവാൻ, അഭിഷേക് ശർമ്മ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ.

രോഹിത് ശർമ്മയാണ് ഇന്ത്യൻ ഓപ്പണർമാരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 125 മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ രോഹിത് 3,750 റൺസ് നേടി ഒന്നാം സ്ഥാനത്താണ്. രാജ്യാന്തര ക്രിക്കറ്റില്‍ അയർലൻഡിന്‍റെ പോൾ സ്റ്റെർലിംഗ് ആണ് ഓപ്പണറായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം. 3,818 റൺസ് നേടിയ സ്റ്റെര്‍ലിങിന് തൊട്ടു പിന്നിലാണ് രോഹിത്. 55 മത്സരങ്ങളിൽ നിന്ന്1826 റണ്‍സ് നേടിയിട്ടുള്ള കെ എല്‍ രാഹുലാണ് ഇന്ത്യൻ ഓപ്പണര്‍മാരിൽ രണ്ടാമൻ. 68 മത്സരങ്ങളില്‍ 1759 റണ്‍സടിച്ചിട്ടുള്ള ശിഖര്‍ ധവാന്‍ മൂന്നാമതും 55 മത്സരങ്ങളില്‍ 1726 റണ്‍സടിച്ച അഭിഷേക് ശര്‍മ നാലാമതും ഉള്ളപ്പോള്‍ 34 മത്സരങ്ങളില്‍ 1026 റണ്‍സുമായാണ് സഞ്ജു അഞ്ചാം സ്ഥാനത്തെത്തിയത്.

1000 റണ്‍സ് പിന്നിട്ടിട്ടുള്ള ടോപ് ഫൈവ് ഇന്ത്യൻ ഓപ്പണര്‍മാരില്‍ അഭിഷേക്(191.56) കഴിഞ്ഞാൽ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റും സഞ്ജുവിനാണ്(181.59). ഓപ്പണറായി മൂന്ന് സെഞ്ചുറിയും 5 അര്‍ധസെഞ്ചുറിയും സഞ്ജു നേടിയിട്ടുണ്ട്. 68 ടി20 മത്സരങ്ങളില്‍ നിന്ന് 1499 റണ്‍സാണ് സഞ്ജുവിന്‍റെ ഇതുവരെയുള്ള നേട്ടം.

ഇന്ത്യക്ക് 7 വിക്കറ്റ് വിജയം

സഞ്ജുവിന്‍റെയും അഭിഷേകിന്‍റെയും വെടിക്കെട്ട് തുടക്കത്തിന്‍റെ കരുത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 160 റൺസ് ലക്ഷ്യം ഇന്ത്യ 14.5 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇഷാൻ കിഷൻ 23 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ, 3 ഓവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാനെ 159/8 എന്ന സ്കോറിലൊതുക്കിയത്. അഫ്ഗാൻ നിരയിൽ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ (37) ടോപ്പ് സ്കോററായി. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക