ടി20 ക്രിക്കറ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യതാരം വിരാട് കോലിയാണ്. 374 ടി20 മത്സരം കളിച്ച കോലിയുടെ അക്കൗണ്ടില്‍ 11,965 റണ്‍സുണ്ട്. 423 മത്സരങ്ങളില്‍ നിന്ന് 11,035 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമതുണണ്ട്.

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാലാം ടി20യിലെങ്കിലും സഞ്ജു സാംസണ്‍ തന്റെ മുന്നിലുള്ള നാഴികക്കല്ല് പിന്നിടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ടി20 ക്രിക്കറ്റില്‍ 6000 റണ്‍സെന്ന നേട്ടത്തിനരികെയാണ് സഞ്ജു. ഇന്ന് വീന്‍ഡീസിനെതിരെ രണ്ട് റണ്‍ കൂടി നേടിയാല്‍ സഞ്ജുവിന് മാന്ത്രിക സംഖ്യയിലെത്താം. പരമ്പര തുടങ്ങുമ്പോള്‍ 21 റണ്‍സാണ് സഞ്ജുവിന് വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ 12 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഏഴിനും സഞ്ജു പുറത്തായി. നാലാം ടി20യിലെങ്കിലും നാഴികക്കല്ല് മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ടി20 ക്രിക്കറ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യതാരം വിരാട് കോലിയാണ്. 374 ടി20 മത്സരം കളിച്ച കോലിയുടെ അക്കൗണ്ടില്‍ 11,965 റണ്‍സുണ്ട്. 423 മത്സരങ്ങളില്‍ നിന്ന് 11,035 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമതുണണ്ട്. ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് പുറമെ ശിഖര്‍ ധവാന്‍ (9645), സുരേഷ് റെയ്ന (8654), റോബിന്‍ ഉത്തപ്പ (7272), എം എസ് ധോണി (7271), ദിനേഷ് കാര്‍ത്തിക് (7081), കെ എല്‍ രാഹുല്‍ (7066), മനീഷ് പാണ്ഡെ (6810), സൂര്യകുമാര്‍ യാദവ് (6503), ഗൗതം ഗംഭീര്‍ (6402), അമ്പാട്ടി റായിഡു (6028) എന്നിവരും 6000 പിന്നിട്ടിരുന്നു.

ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിനുമായി 242 മത്സരങ്ങള്‍ സഞ്ജു കളിച്ചു. 5998 റണ്‍സാണ് മലയാളി താരത്തിന്റെ സമ്പാദ്യം. 119 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. 28.60 ശരാശരിയുള്ള സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റാവട്ടെ 133.07. 38 അര്‍ധ സെഞ്ചുറിയും മൂന്ന് സെഞ്ചുറിയും ഉള്‍പ്പെടെയാണ് സഞ്ജു ഇത്രയും റണ്‍സ് നേടിയത്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സ്) എന്നിവര്‍ക്ക് വേണ്ടിയാണ് സഞ്ജു ഐപിഎല്‍ കളിച്ചത്. ഇന്ത്യന്‍ ദേശീയ ടീം, കേരളം എന്നീ ടീമുകള്‍ക്കൊപ്പവും താരമുണ്ടായിരുന്നു. 2011ലാണ് സഞ്ജു ആദ്യ ടി20 മത്സരം കളിക്കുന്നത്. 2015ല്‍ സിംബാബ്വെയ്ക്കെതിരെ ഇന്ത്യന്‍ ജഴ്‌സിയിലും ആദ്യമായി കളിച്ചു.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍.