രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളം 73 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. രോഹന്‍ കുന്നുമ്മലിന്റെയും (80) ബാബ അപരാജിത്തിന്റെയും (69) ബാറ്റിംഗ് മികവിലാണ് കേരളം 233 റണ്‍സെടുത്തത്. 

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് 73 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 233ല്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഗജ്ജര്‍ സാമ്മര്‍ (20) ജയ് ഗോഹില്‍ (22) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ സൌരാഷ്ട്ര 160 റണ്‍സിന് പുറത്തായിരുന്നു.

രണ്ട് വിക്കറ്റിന് 82 റണ്‍സെന്ന നിലയില്‍ കളി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന കേരളത്തിന് തുടക്കത്തില്‍ തന്നെ അഹമ്മദ് ഇമ്രാന്റെ വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത ഇമ്രാനെ ജയ്‌ദേവ് ഉനദ്ഘട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 128ല്‍ നില്‍ക്കെ രോഹന്‍ കുന്നുമ്മലും മടങ്ങി. 80 റണ്‍സെടുത്ത രോഹന്‍, ചിരാഗ് ജാനിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ റണ്‍സെടുക്കാതെ മടങ്ങി. എന്നാല്‍ അങ്കിത് ശര്‍മ്മയും ബാബ അപരാജിത്തും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേര്‍ന്നുള്ള 78 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.

38 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ പുറത്താക്കി ധര്‍മ്മേന്ദ്ര സിങ് ജഡേജയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. വരുണ്‍ നായനാരും ബേസില്‍ എന്‍ പിയും റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ ഏദന്‍ ആപ്പിള്‍ ടോം നാല് റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ ഒരറ്റത്ത് ഉറച്ച് നിന്ന ബാബ അപരാജിത്തും പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 233ല്‍ അവസാനിച്ചു. 69 റണ്‍സാണ് അപരാജിത് നേടിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്‌ദേവ് ഉനദ്ഘട്ട് നാലും ഹിതെന്‍ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക് തുടക്കത്തില്‍ തന്നെ ഹാര്‍വിക് ദേശായിയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ഹാര്‍വിക്, നിധീഷിന്റെ പന്തില്‍ രോഹന്‍ കുന്നുമ്മല്‍ ക്യാച്ചെടുത്താണ് പുറത്തായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗജ്ജര്‍ സാമ്മറും ജയ് ഗോഹിലും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസം പൂര്‍ത്തിയാക്കി.

YouTube video player