ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലുള്‍പ്പെടുത്തുക വഴി സെലക്ടര്‍മാര്‍ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന് ഉത്തപ്പ.

ബെംഗളൂരു: ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലുള്‍പ്പെടുത്തിയതിലൂടെ സെലക്ടര്‍മാര്‍ പ്രശ്നങ്ങള്‍ ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ.ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലെടുത്തതിന് പിന്നില്‍ ബിസിസിഐയുടെ കച്ചവട താല്‍പര്യങ്ങള്‍ കൂടിയുണ്ടാകാമെന്നും അടുത്ത സൂപ്പര്‍താരമായി ഗില്ലിനെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്‍റെ ഭാഗമാണിതെന്നും റോബിന്‍ ഉത്തപ്പ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലുള്‍പ്പെടുത്തുക വഴി സെലക്ടര്‍മാര്‍ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഇന്ത്യൻ ക്രിക്കറ്റിന്‍റെ പൊതുവെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഗില്ലിനെ ടീമിലെടുത്തതിനെ കുറ്റം പറയാനാവില്ല. കാരണം, ഓരോ കാലഘട്ടത്തിലും ബിസിസിഐ ഓരോ സൂപ്പര്‍ താരങ്ങളെ വളര്‍ത്തിക്കൊണ്ടവരികയും അവരെ അകമഴിഞ്ഞ് പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ തന്നെ സൂപ്പര്‍ താരമായ ഗില്ലിനെ ടി20 ടീമിലെടുത്ത തീരുമാനം ന്യായീകരിക്കാവുന്നതാണ്. ഓരോ കാലഘട്ടത്തിലും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിച്ചിട്ടുള്ളത് ഇങ്ങനെ വളര്‍ത്തിക്കൊണ്ടുവന്ന സൂപ്പര്‍ താരങ്ങളാണെന്നും ഉത്തപ്പ പറഞ്ഞു.

ഗില്ലിനെ ടി20 ടീമിലെടുത്തതോടെ ടി20 ടീമില്‍ ഓപ്പണറായ സഞ്ജു സാംസണിന്‍റെ സ്ഥാനമാണ് പ്രതിസന്ധിയിലായത്. വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ ഓപ്പണറായ സഞ്ജു പുറത്താകും. മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനില്‍ നേരത്തെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ടി20 ടീമിൽ അവസനമായി ഇന്ത്യക്ക് കളിച്ച ഗില്ലിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെയും ഐപിഎല്ലിലെ മികവിന്‍റെയും പേരില്‍ സെലക്ടര്‍മാര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യൻ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ ഉയര്‍ത്തുകയും ചെയ്തു. മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന ബിസിസിഐ ലക്ഷ്യം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഗില്‍ ടി20 ടീമിന്‍റെ നായകനുമാകുമെന്നാണ് വിലയിരുത്തല്‍. നിലവില് ഗില്‍ ടെസ്റ്റ് ടീം നായകന്‍ മാത്രമാണ്. ഏകദിനങ്ങളില്‍ രോഹിത് ശര്‍മയും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയെ നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക