സെലക്ടർമാർ അവനില്‍ ഒരു കണ്ണുവെച്ചോളു; രാജസ്ഥാന് താരത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍
ബാറ്റിംഗില്‍ ഇതേ ഫോം തുടരാന്‍ മാത്രമാണ് ഇപ്പോള്‍ പരാഗ് ശ്രദ്ധിക്കേണ്ടത്. പിന്നെ അവന്റെ ഫീല്‍ഡിംഗിനെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് സീസണിലെ ആദ്യ തോല്‍വി വഴങ്ങിയെങ്കിലും 48 പന്തില്‍ 76 റണ്‍സടിച്ച റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ ടോപ് സ്കോററായി തിളങ്ങിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണുമൊത്ത് മൂന്നാം വിക്കറ്റില്‍ 130 റണ്‍സ് കൂട്ടുകെട്ടുയര്‍ത്താനും പരാഗിനായി. ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ വിരാട് കോലിക്ക് മാത്രം പിന്നില്‍ രണ്ടാം സ്ഥാനത്താണ് പരാഗ് ഇപ്പോള്‍. സീസണിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളോടെ പരാഗ് അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും പരാഗ് ശരിക്കും മുതല്‍ക്കൂട്ടാണ്. ഇതിന് പുറമെ ബൗള്‍ ചെയ്യാനുള്ള കഴിവും പരാഗിനെ വ്യത്യസ്തനാക്കുന്നു. ഈ സീസണില്‍ ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും റണ്ണടിച്ചു കൂട്ടിയ പരാഗില്‍ സെലക്ടര്‍മാര്‍ ഒരു കണ്ണുവെക്കുന്നത് നന്നായിരിക്കുമെന്നും ഗവാസ്കര്‍ കമന്ററിക്കിടെ പറഞ്ഞു. ബാറ്റിംഗും ഫീല്‍ഡിംഗും ബൗളിംഗുമെല്ലാം ഒത്തുചേരുന്ന പരാഗ് ശരിക്കുമൊരു മിക്സഡ് പക്കോഡയാണ്.
ബാറ്റിംഗില്‍ ഇതേ ഫോം തുടരാന്‍ മാത്രമാണ് ഇപ്പോള്‍ പരാഗ് ശ്രദ്ധിക്കേണ്ടത്. പിന്നെ അവന്റെ ഫീല്‍ഡിംഗിനെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇതിനെല്ലാം പുറമെ ഓന്നോ രണ്ടോ ഓവര്‍ എറിയാവുന്ന പാര്‍ട്ട് ടൈം ബൗളറുമാണ് പരാഗെന്നും ഗവാസ്കര്‍ പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തുടക്കത്തില്‍ പരാഗിന് രണ്ട് തവണ ലൈഫ് ലഭിച്ചിരുന്നു. രണ്ട് തവണയും റാഷിദ് ഖാന്റെ പന്തില്‍ പരാഗിനെ മാത്യു വെയ്ഡ് കൈവിടുകയായിരുന്നു. എന്നാല്‍ അവസരങ്ങള്‍ കിട്ടിയാല്‍ അത് മുതലാക്കുന്നവരാണ് മികച്ച കളിക്കാരെന്നും അതാണ് പരാഗ് തെളിയിച്ചതെന്നും ഗവാസ്കര്‍ പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് പവര്‍ പ്ലേയില്‍ തന്നെ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിനെയും ജോസ് ബട്ലറെയും നഷ്ടമായെങ്കിലും പരാഗും സഞ്ജുവു ചേര്‍ന്നുള്ള കൂട്ടുകെട്ട് അവരെ 196 റണ്‍സിലെത്തിച്ചു. അവസാന ഓവറില്‍ അവസാന പന്തിലായിരുന്നു ഗുജറാത്ത് നാടകീയ ജയം സ്വന്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക