പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡ് 10 പോയിന്റായി. നെറ്റ് റണ്‍റേറ്റ്     +0.922. പാകിസ്ഥാന് ഇപ്പോള്‍ എട്ട് പോയിന്റുണ്ട്. ഇനി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.

ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാനുള്ള മത്സരത്തില്‍ ന്യൂസിലന്‍ഡ് വിജയിച്ചതോടെ പാകിസ്ഥാന്‍ ഏറെക്കുറെ പുറത്തായതെന്ന് ഉറപ്പിക്കാം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ആഹ്രഹിച്ചത് വലിയ മാര്‍ജിനിലുള്ള വിജയം തന്നെ അവര്‍ സ്വന്തമാക്കി. ഇതോടെ നെറ്റ് റണ്‍റേറ്റും കുത്തനെ കൂടി. ഇതുതന്നെയാണ് പാകിസ്ഥാന് വിനയായതും. 

പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡ് 10 പോയിന്റായി. നെറ്റ് റണ്‍റേറ്റ് +0.922. പാകിസ്ഥാന് ഇപ്പോള്‍ എട്ട് പോയിന്റുണ്ട്. ഇനി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. +0.036 റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. പാകിസ്ഥാന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രം മതിയാവില്ല. ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ തോല്‍പ്പിക്കണം. ചുരുക്കത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നര്‍ത്ഥം.

ന്യൂസിലന്‍ഡ് 25 ഓവറിനിടെയാണ് വിജയലക്ഷ്യം മറികടന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ 275 റണ്‍സിന്റെ വ്യത്യാസത്തിലെങ്കിലും വിജയം സ്വന്തമാക്കണം. ഇനി ഇംഗ്ലണ്ടിനാണ് ആദ്യം ബാറ്റിംഗ് എങ്കില്‍ പാകിസ്ഥാന് പ്രതീക്ഷ വേണ്ട, നാട്ടിലേക്ക് മടങ്ങാം. 2.3 ഓവറില്‍ പാകിസ്ഥാന്‍ വിജയം നേടേണ്ടിവരും. പാകിസ്ഥാന്റെ അവസ്ഥ ഇതാണെങ്കില്‍ അഫ്ഗാനെ കുറിച്ച് പറയേണ്ടതില്ലല്ലൊ. -0.338 റണ്‍റേറ്റാണ് അഫ്ഗാന്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളി.

ചുരുങ്ങിയത് 500 റണ്‍സ് വ്യത്യാസത്തിലെങ്കിലും അഫ്ഗാന് ജയിക്കേണ്ടിവരും. അഫ്ഗാനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു വിജയം അസാധ്യമാണ്. എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അഫ്ഗാന്. എന്നാല്‍ വമ്പന്മാരെ തോല്‍പ്പിക്കാനായെന്ന ഖ്യാതിയുമായിട്ടാണ് അഫ്ഗാന്‍ മടങ്ങുക. പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരെ അഫ്ഗാന്‍ തോല്‍പ്പിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിനേയും തകര്‍ത്തുവിട്ടു. ഓസ്‌ട്രേലിയയെ വിറപ്പിച്ചാണ് അഫ്ഗാന്‍ കീഴടങ്ങിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ വീഴുകയായിരുന്നു അഫ്ഗാന്‍. ആ മത്സരം ജയിച്ചിരുന്നെങ്കില്‍ അഫ്ഗാന് സെമി അവസരം ഉണ്ടാകുമായിരുന്നു.

മുഹമ്മദ് ഷമി ബൗള്‍ഡാകുമോ? വിവാഹാഭ്യര്‍ത്ഥനുമായി ബോളിവുഡ് സിനിമാതാരം! മറുപടി പറയാതെ ഇന്ത്യന്‍ പേസര്‍