സ്‌പോട്ട് ഫിക്‌സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പലതവണ മതം മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. 2000 മുതല്‍ 2010 വരെ പാകിസ്ഥാനു വേണ്ടി 61 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ ബഹുമാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ അമേരിക്കയിലേക്ക് പോയതെന്ന് ലെഗ് സ്പിന്നര്‍ പറഞ്ഞു.

44കാരന്‍ വിശദീകരിച്ചത് ഇങ്ങനെ.. ''ഞാന്‍ ധാരാളം വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്റെ കരിയര്‍ നശിപ്പിക്കപ്പെട്ടു. പാകിസ്ഥാനില്‍ എനിക്ക് അര്‍ഹമായ ബഹുമാനവും തുല്യ മൂല്യവും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാന്‍ ഇന്ന് യുഎസിലാണ്. അവബോധം വളര്‍ത്തുന്നതിനും നടപടിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ കാര്യമുണ്ടായില്ല.'' കനേരിയ പറഞ്ഞു. 

ലക്ഷ്യം 2027 ഏകദിന ലോകകപ്പ്! രോഹിത് ടീമിനൊപ്പം തുടരും; അണിയറയില്‍ തയ്യാറാക്കുന്നത് വന്‍ പദ്ധതികള്‍

അദ്ദേഹം തുടര്‍ന്നു... ''എന്റെ കരിയറില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവച്ചു, കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇന്‍സമാം ഉള്‍ ഹഖ് എന്നെ വളരെയധികം പിന്തുണച്ചു, അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു. എന്നാല്‍ ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാകിസ്ഥാന്‍ കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു. എനിക്കൊപ്പം ഭക്ഷണം കഴിച്ചില്ല. മതം മാറാന്‍ എന്നോട് പറഞ്ഞ പ്രധാന വ്യക്തി ഷാഹിദ് അഫ്രീദിയായിരുന്നു. അദ്ദേഹം പലപ്പോഴും അങ്ങനെ ചെയ്തിരുന്നു. ഇന്‍സമാം-ഉള്‍-ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല.' കനേരിയ പറഞ്ഞു.

2012-ല്‍, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സ്‌പോട്ട് ഫിക്‌സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ടെസ്റ്റുകളില്‍ 3.07 എന്ന എക്കണോമി റേറ്റില്‍ 261 വിക്കറ്റുകള്‍ വീഴ്ത്തി കനേരിയ, 15 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.