ഹിന്ദുവായതിനാല്‍ മാറ്റിനിർത്തി, അഫ്രീദിക്ക് വ്യക്തിത്വമില്ല, നുണയന്‍; ആഞ്ഞടിച്ച് ഡാനിഷ് കനേറിയ
അഫ്രീദിക്ക് വ്യക്തത്വമില്ലെന്നും നുണയനാണെന്നും ആഞ്ഞടിച്ച് കനേറിയ. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പുതിയ വിവാദം.
ലണ്ടന്‍: പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കെതിരെ (Shahid Afridi) കടുത്ത ആരോപണങ്ങളുമായി മുന്‍ സ്പിന്നർ ഡാനിഷ് കനേറിയ (Danish Kaneria). ഹിന്ദുവായതിനാല്‍ ടീമില്‍ നിന്ന് അഫ്രീദിയാല്‍ മാറ്റിനിർത്തപ്പെട്ടു എന്നും പാകിസ്ഥാന്‍ ഏകദിന ടീമില്‍ നിന്ന് താന്‍ പുറത്തായതിന് പിന്നില്‍ അദേഹത്തിന്‍റെ കരങ്ങളാണെന്നും കനേറിയ ആരോപിച്ചു. അഫ്രീദിക്ക് വ്യക്തത്വമില്ലെന്നും നുണയനാണെന്നും കനേറിയ ആഞ്ഞടിച്ചു.
എന്‍റെ പ്രശ്നത്തെ കുറിച്ച് പൊതുമധ്യത്തില്‍ സംസാരിച്ച ആദ്യയാള്‍ ഷൊയൈബ് അക്തറാണ്. അത് പറഞ്ഞതിന് അദേഹത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ അധികാരികളില്‍ നിന്നുള്ള സമ്മർദം വന്നതോടെ അക്തർ ഇക്കാര്യം പറയുന്നത് നിർത്തി. എനിക്കങ്ങനെയൊക്കെ സംഭവിച്ചിരുന്നു. എപ്പോഴും ഷാഹിദ് അഫ്രീദിയാല്‍ തരംതാഴ്ത്തപ്പെട്ടു. ഒരേ വിഭാഗത്തില്‍ കളിക്കുമ്പോഴും എന്നെ അദേഹം ബഞ്ചിരിലിരുത്തി. അങ്ങനെ ഏകദിന ടീമില്‍ കളിക്കാണ്ടാക്കി.
ഞാന്‍ ടീമിലുള്ളത് അഫ്രീദിക്ക് ഇഷ്ടമല്ലായിരുന്നു. വ്യക്തിത്വമില്ലാത്തയാളായതിനാല്‍ അഫ്രീദി കളത്തരങ്ങള്‍ കാണിച്ചു. എന്നാല്‍ അദേഹത്തിന്‍റെ എല്ലാ കുതന്ത്രങ്ങളും അവഗണിച്ച് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാനായിരുന്നു എന്‍റെ നീക്കം. എനിക്കെതിരെ മറ്റ് താരങ്ങളെ നീക്കിയ ഏകയാള്‍ അഫ്രീദിയാണ്. ഞാന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും അദേഹത്തിന് ഇഷ്ടപ്പെട്ടില്ല. പാകിസ്ഥാനായി കളിക്കാനായതില്‍ സന്തോഷമുണ്ട് എന്നും ഡാനിഷ് കനേറിയ ന്യൂസ് 18നോട് പറഞ്ഞു.
പാകിസ്ഥാന്‍ കുപ്പായത്തില്‍ 2000-2010 കാലഘട്ടത്തില്‍ 61 ടെസ്റ്റും 18 ഏകദിനങ്ങളും കളിച്ച താരമാണ് ഡാനിഷ് കനേറിയ. ടെസ്റ്റില്‍ പാകിസ്ഥാനായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ്. ക്രിക്കറ്റിലെ വലിയ ഫോർമാറ്റില്‍ താരം 261 വിക്കറ്റ് വീഴ്‍ത്തി. ഏകദിനത്തില്‍ 15 വിക്കറ്റ് നേടി.