മത്സരത്തിന്‍റെ തുടക്കം മുതൽ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ഷമി, ഹൈദരാബാദിന്‍റെ വെടിക്കെട്ട് ഓപ്പണർമാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമ്മയെയും തകര്‍ത്തടിക്കാന്‍ അനുവദിക്കാതെ പൂട്ടിയിട്ടു.
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദി വിറപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്‌സ് പേസര്‍ മുഹമ്മദ് ഷമി. തന്‍റെ പഴയ ടീമായ ഹൈദരാബാദിന്‍റെ മുൻനിരയെ തകർത്തെറിഞ്ഞായിരുന്നു ഷമിയുടെ ആദ്യ സ്പെല്‍. ഹൈദരാബാദിന്‍റെ വെടിക്കെട്ട് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയെയും ട്രാവിസ് ഹെഡിനെയും പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തിയ ഷമി പവർപ്ലേയിൽ ആതിഥേയരെ 22/3 ലേക്ക് കൂപ്പുകുത്തിച്ചു. ലക്നൗവിനായി ഷമി തകർപ്പൻ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കും കോച്ച് ഗൗതം ഗംഭീറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകർ രംഗത്തെത്തി.
മത്സരത്തിന്‍റെ തുടക്കം മുതൽ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ഷമി, ഹൈദരാബാദിന്‍റെ വെടിക്കെട്ട് ഓപ്പണർമാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമ്മയെയും തകര്‍ത്തടിക്കാന്‍ അനുവദിക്കാതെ പൂട്ടിയിട്ടു. ആദ്യ ഓവറിലെ അവസാന പന്തില്‍ അഭിഷേകിനെ വീഴ്ത്തിയാണ് ഷമി തുടങ്ങിയത്. തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മനോഹരമായൊരു സ്ലോ ബോളില്‍ ഹെഡിനെയും മടക്കി ഹാട്രിക്കിന് അടുത്തെത്തി. ആദ്യ മൂന്നോവറില്‍ ഏഴ് റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ഷമി നാലോവറിൽ വെറും 9 റൺസ് മാത്രമാണ് വഴങ്ങിയത്. ഈ ഐപിഎൽ സീസണിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലുകളിൽ ഒന്നാണിത്.
ഷമിയുടെ ഈ പ്രകടനം സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. മികച്ച ഫോമിലുള്ള ഷമിയെ എന്തുകൊണ്ട് ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്നില്ല എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. ചീഫ് സെലക്ടർ അജിത് അഗാർക്കർക്കും ഹെഡ് കോച്ച് ഗൗതം ഗംഭീറിനും എതിരെ 'എക്സിൽ' ആരാധകർ രൂക്ഷമായ പരിഹാസങ്ങളും വിമർശനങ്ങളും ഉന്നയിച്ചു.
ഷമിയെപ്പോലൊരു ലോകോത്തര ബൗളറെ ഒരു വർഷത്തിലേറെയായി ടീമിന് പുറത്ത് നിർത്തിയിരിക്കുന്നത് എന്തിനാണെന്ന് ആരാധകർ ചോദിച്ചു. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയപ്പോൾ പേസ് നിരയെ നയിച്ചത് ഷമിയായിരുന്നു. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റിലും താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
ഇന്ത്യൻ ടീമിന് പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി ഷമി വിക്കറ്റ് വേട്ട നടത്തിയിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ജമ്മു കശ്മീരിനെതിരായ സെമി ഫൈനലിൽ ആദ്യ ഇന്നിംഗ്‌സിൽ മാത്രം 90 റൺസിന് 8 വിക്കറ്റ് വീഴ്ത്തി ഷമി ഞെട്ടിച്ചിരുന്നു. ഐപിഎല്ലിലെ ഈ തകർപ്പൻ പ്രകടനത്തോടെ സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കാൻ ഷമിക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
