ആദ്യ ടെസ്റ്റില്‍ ജോ റൂട്ട് ഉള്‍പ്പെടെയുള്ളവരെ വീഴ്ത്തി തിളങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പരിക്ക് മാറി കായികക്ഷമത തെളിയിച്ച് തിരിച്ചെത്തിയതോടെ ഇഷാന്തിനെ കളിപ്പിക്കണോ ഷര്‍ദ്ദുലിനെ കളിപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ.

ലീഡ്‌സ്: ഇംഗ്ലീഷ് പേസര്‍മാര്‍ പരിക്കേറ്റ് പുറത്തുപോകുമ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സുഖകരമായ മറ്റൊരു തലവേദനയിലാണ്. ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ നാലാം പേസറായി ആരെ കളിപ്പിക്കുമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ അലട്ടുന്ന ചോദ്യം. ആദ്യ ടെസ്റ്റില്‍ ഇഷാന്തിന് പകരം കളിച്ച ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പരിക്കുമൂലം രണ്ടാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. പകരം കളിച്ച ഇഷാന്താകട്ടെ നിര്‍ണായക വിക്കറ്റുകളുമായി തിളങ്ങുകയും ചെയ്തു.

എന്നാല്‍ ആദ്യ ടെസ്റ്റില്‍ ജോ റൂട്ട് ഉള്‍പ്പെടെയുള്ളവരെ വീഴ്ത്തി തിളങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പരിക്ക് മാറി കായികക്ഷമത തെളിയിച്ച് തിരിച്ചെത്തിയതോടെ ഇഷാന്തിനെ കളിപ്പിക്കണോ ഷര്‍ദ്ദുലിനെ കളിപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്താല്‍ ഷര്‍ദ്ദുലിനെ കളിപ്പിക്കേണ്ടതാണെങ്കിലും ഇഷാന്ത് രണ്ടാം ടെസ്റ്റില്‍ തിളങ്ങിയ പശ്ചാത്തലത്തില്‍ മൂന്നാം ടെസ്റ്റില്‍ ഇഷാന്തിനെ കളിപ്പിക്കാതിരിക്കുന്നത് നീതികേടാകും.

എന്നാല്‍ മത്സര സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമെ ടീം കോംബിനേഷന്‍ തീരുമാനിക്കുവെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ വ്യക്തമാക്കി. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും അന്തിമ ഇലവനില്‍ കളിക്കുമെന്ന് ഉറപ്പാണ്. സ്പിന്നറായി ജഡേജ തുടരുമോ അശ്വിന്‍ വരുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. 25ന് ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

അതേസമയം, പരിക്ക് മൂലം സ്റ്റുവര്‍ട്ട് ബ്രോഡിനെ നഷ്ടമായ ഇംഗ്ലണ്ടിന മൂന്നാം ടെസ്റ്റില്‍ മാര്‍ക്ക് വുഡിനെയും നഷ്ടമാവും. പരിക്ക് മൂലം വുഡ് മൂന്നാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്‌സ് പരിക്കുമൂലം കളിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണിലും റോബിന്‍സണിലുമാണ് ഇംഗ്ലണ്ടിന്റെ ബൌളിംഗ് പ്രതീക്ഷകള്‍.