29 പന്തില്‍ 57 റണ്‍സെടുത്ത സൂര്യാന്‍ഷ് ഷെഡ്ജെ ആണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. മാര്‍ക്കസ് സ്റ്റോയ്നിസ് 31 പന്തില്‍ 40 റണ്‍സടിച്ചപ്പോള്‍ മാര്‍ക്കോ യാന്‍സന്‍ 11 പന്തില്‍ 20 റണ്‍സെടുത്ത് പഞ്ചാബിനെ 150 കടത്തി.

അഹമ്മദാബാദ്: ഐപിഎല്ലില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗിസ്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ അടിതെറ്റി. അഹമ്മദാബാദില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 പന്തില്‍ 57 റണ്‍സെടുത്ത സൂര്യാന്‍ഷ് ഷെഡ്ജെ ആണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. മാര്‍ക്കസ് സ്റ്റോയ്നിസ് 31 പന്തില്‍ 40 റണ്‍സടിച്ചപ്പോള്‍ മാര്‍ക്കോ യാന്‍സന്‍ 11 പന്തില്‍ 20 റണ്‍സെടുത്ത് പഞ്ചാബിനെ 150 കടത്തി. ഗുജറാത്തിനായി ജേസണ്‍ ഹോള്‍ഡര്‍ 24 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് 28 റണ്‍സിനും കാഗിസോ റബാഡ 22 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറിലെ അടിതെറ്റി. സിറാജ് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട പ്രിയാന്‍ഷ് ആര്യ(2) രണ്ടാം പന്തില്‍ വീണു. തൊട്ടടുത്ത പന്തില്‍ കൂപ്പര്‍ കൊണോലിയും(0) മടങ്ങിയതോടെ പഞ്ചാബ് ഞെട്ടി. പ്രഭ്‌സിമ്രാനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും പിടിച്ചു നിന്നെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താനായില്ല. ഒടുവില്‍ പ്രഭ്‌സിമ്രാനെ(15) റബാഡയും നെഹാല്‍ വധേരയെ(0)യും ശ്രേയസ് അയ്യരെയും(19) ഹോള്‍ഡറും മടക്കുമ്പോള്‍ പഞ്ചാബ് സ്കോര്‍ ബോര്‍ഡില്‍ 47 റണ്‍സെ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ അവിടെനിന്ന് സൂര്യാന്‍ഷ് ഷെഡ്ജെയിലൂടെയും സ്റ്റോയ്നിസിലൂടെയും പിടിച്ചു കയറിയ പഞ്ചാബ് 100 കടന്നു. മാനവ് സുതാര്‍ എറിഞ്ഞ ഒരോവറില്‍ 27 റണ്‍സടിച്ചതോടെ പഞ്ചാബ് മികച്ച സ്കോര്‍ സ്വപ്നം കണ്ടെങ്കിലും അഴസാന ഓവറുകളില്‍ ഷെഡ്ജെയും(29 പന്തില്‍ 57) സ്റ്റോയ്സിസും(31 പന്തില്‍ 40) വീണത് പഞ്ചാബിന് തിരിച്ചടിയായി. മാര്‍ക്കോ യാന്‍സന്‍റെ പോരാട്ടം അവരെ 163ല്‍ എത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക