മത്സരത്തിൽ ഒരു ഓവർ പോലും ചാഹലിന് നല്‍കാതിരുന്ന ശ്രേയസിന്‍റെ തീരുമാനത്തെ 'വിഡ്ഢിത്തം' എന്നാണ് മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേഷ് വിശേഷിപ്പിച്ചത്.
ധരംശാല: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സ്പിന്നർ യുസ്‌വേന്ദ്ര ചാഹല്‍ ടീമിലുണ്ടായിട്ടും ഒരോവര്‍ പോലും പന്തെറിയിക്കാതിരുന്ന പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍.പഞ്ചാബ് സീസണിലെ തുടർച്ചയായ നാലാം തോൽവി വഴങ്ങിയതിന് പിന്നാലെയാണ് മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അയ്യർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. നേരത്തെ പഞ്ചാബ് ഇന്നിംഗ്സില്‍ ഡല്‍ഹി ക്യാപ്റ്റൻ അക്ഷര്‍ പട്ടേലും ഒരോവര്‍ പോലും പന്തെറിഞ്ഞിരുന്നില്ല. ഇതോടെ ഐപിഎല്ലില്‍ ഒറ്റ സ്പിന്നര്‍മാരും പന്തെറിയാത്ത അപൂര്‍വ മത്സരമായി പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം മാറിയിരുന്നു.

മത്സരത്തിൽ ഒരു ഓവർ പോലും ചാഹലിന് നല്‍കാതിരുന്ന ശ്രേയസിന്‍റെ തീരുമാനത്തെ 'വിഡ്ഢിത്തം' എന്നാണ് മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേഷ് വിശേഷിപ്പിച്ചത്. മാർക്കസ് സ്റ്റോയിനിസ്, യാഷ് താക്കൂർ, ബെൻ ഡ്വാർഷുയിസ്, മാർക്കോ യാൻസൻ തുടങ്ങിയ പേസർമാർ ഓവറിൽ 11 റൺസിന് മുകളിൽ വിട്ടുകൊടുത്തിട്ടും സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുണ്ടായിട്ടും ചാഹലിനെ അയ്യർ അവഗണിത് അവിശ്വസനീയമാണെന്ന് ദൊഡ്ഡ ഗണേഷ് പറഞ്ഞു. ചാഹലിനെപ്പോലൊരു ചാമ്പ്യൻ ബൗളർക്ക് ഒരവസരം പോലും നൽകിയില്ല എന്നത് അവിശ്വസനീയമാണ്. സ്റ്റോയിനിസിനേക്കാൾ വിക്കറ്റ് നേടാൻ എന്തുകൊണ്ടും സാധ്യത ചാഹലിനായിരുന്നു. ധരംശാലയില്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം കിട്ടില്ല തുടങ്ങിയ അന്ധവിശ്വാസങ്ങൾ എന്നാണ് അവസാനിക്കുകയെന്നും ദൊഡ്ഡ ഗണേഷ ചോദിച്ചു.
ശ്രേയസിന്‍റെയും അക്ഷറിന്‍റെയും തീരുമാനത്തിനെതിരെ മുന്‍ താരം മുഹമ്മദ് കൈഫും രംഗത്തെത്തി. ധരംശാലയിൽ രണ്ട് ടീമുകളും സ്പിന്നർമാരെ ഉപയോഗിക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് കൈഫ് പറഞ്ഞു. കണക്കുകൾ പ്രകാരം ഇവിടെ പേസർമാരേക്കാൾ മികച്ച ഇക്കോണമി സ്പിന്നർമാർക്കാണ്. അക്ഷർ പട്ടേലും ചാഹലും ഒരു ഓവർ പോലും എറിയാത്തത് തികച്ചും വിചിത്രമാണെന്നും കൈഫ് പറഞ്ഞു.
മത്സരശേഷം നടന്ന സമ്മാനദാച്ചടങ്ങില്‍ തന്‍റെ വിവാദപരമായ തീരുമാനത്തിന് ശ്രേയസ് വിശദീകരണം നൽകി. പിച്ചിന്‍റെയും സാഹചര്യവും കണക്കിലെടുത്താണ് സ്പിന്നറെ ഒഴിവാക്കിയതെന്ന് ശ്രേയസ് പറഞ്ഞു. ചാഹലിനെ പന്തേൽപ്പിക്കാൻ ഞാൻ ആലോചിച്ചിരുന്നു. എന്നാൽ പന്ത് നന്നായി സീം ചെയ്യുന്നുണ്ടായിരുന്നു, അത് പേസർമാരെ സഹായിക്കുമെന്ന് ഞാൻ കരുതി. ഞങ്ങളുടെ ബൗളർമാർ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കിൽ വിക്കറ്റുകൾ ലഭിക്കുമായിരുന്നു. നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല എന്നായിരുന്നു ശ്രേയസിന്‍റെ മറുപടി.
