നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ രാഹുല്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും നേടി തിളങ്ങിയിരുന്നു.

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ള ചതുര്‍ദിന സന്നാഹ മത്സരത്തില്‍ തിളങ്ങി കെ എല്‍ രാഹുലും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും. അടച്ചിട്ട ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്‍റെ മറ്റ് വിവരങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇന്ത്യക്കായി ബാറ്റിംഗിനിറങ്ങിയ കെ എല്‍ രാഹുലും ശുഭ്മാൻ ഗില്ലും അര്‍ധസെഞ്ചുറികള്‍ നേടിയെന്നും ബൗളിംഗില്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ തിളങ്ങിയെന്നും ബിസിസിഐ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ രാഹുല്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും നേടി തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലാവും ബാറ്റിംഗിനിറങ്ങുക. ഇംഗ്ലണ്ടില്‍ ഇതുവരെ തിളങ്ങാന്‍ കഴിയാത്ത ഗില്‍ പരിശീലന മത്സരത്തില്‍ തിളങ്ങിയത് ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്തയാണ്. ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ച ആറ് ഇന്നിംഗ്സില്‍ 14.66 ശരാശരിയില്‍ 88 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. 28 റണ്‍സാണ് മികച്ച സ്കോര്‍.

അതേസമയം, മൂന്നാം നമ്പറില്‍ ആരാകം ആദ്യ ടെസ്റ്റില്‍ കളിക്കുക എന്നതിന്‍റെ സൂചനകളൊന്നും ഇതുവരെ ലഭ്യമല്ല. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കി മിന്നും ഫോമിലുള്ള സായ് സുദര്‍ശനാകും മൂന്നാം നമ്പറില്‍ കളിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഷാര്‍ദ്ദുല്‍ താക്കൂര്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്നത് ഇന്ത്യക്ക് ശുഭ സൂചനയാണ്. ആദ്യ ടെസ്റ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡി വേണോ ഷാര്‍ദ്ദുല്‍ വേണോ എന്ന ഇന്ത്യയുടെ കണ്‍ഫ്യൂഷന്‍ തീര്‍ക്കുന്നതാണ് സന്നാഹ മത്സരത്തിലെ പ്രകടനം. നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ആദ്യ മത്സരത്തില്‍ 27ഉം രണ്ടാം മത്സരത്തില്‍ 19, 34 റണ്‍സും ഷാര്‍ദ്ദുല്‍ നേടിയിരുന്നു. ജൂണ്‍ 20 മുതല്‍ ലീഡ്സിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.