ഐപിഎല്ലില്‍ 4000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി.

ലക്‌നൗ: ഐപിഎല്‍ ചരിത്രത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ് 26 വയസ്സും 216 ദിവസവും പ്രായമുള്ളപ്പോള്‍ ഗില്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. 2016ല്‍ 27 വയസ്സും 195 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കൈവരിച്ച വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഗില്‍ തിരുത്തിക്കുറിച്ചത്. അന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി കളിക്കവെയാണ് കോലി ഈ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നത്.

റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ടീമിന് ഉജ്ജ്വല വിജയവും സമ്മാനിച്ചാണ് ഗില്‍ മടങ്ങിയത്. ലക്നൗ ഉയര്‍ത്തിയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 7 വിക്കറ്റിനാണ് വിജയിച്ചത്. 40 പന്തില്‍ 56 റണ്‍സാണ് ഗില്‍ നേടിയത്. ഇതില്‍ ആറ് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടുന്നു. 36 പന്തില്‍ താരം അര്‍ധസെഞ്ചുറി തികച്ചു. രണ്ടാം വിക്കറ്റില്‍ ജോസ് ബട്ട്ലറുമായി (37 പന്തില്‍ 60) ചേര്‍ന്ന് 84 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് ഗില്‍ പടുത്തുയര്‍ത്തിയത്. ഗില്ലും ബട്ട്ലറും പുറത്തായെങ്കിലും വാഷിംഗ്ടണ്‍ സുന്ദറും രാഹുല്‍ തെവാതിയയും ചേര്‍ന്ന് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ ടീമിനെ വിജയതീരത്തെത്തിച്ചു.

നേരത്തെ ലക്നൗ നിരയില്‍ ആര്‍ക്കും വലിയ ഇന്നിംഗ്സ് കളിക്കാന്‍ സാധിക്കന്‍ കഴിഞ്ഞിരുന്നില്ല. 21 പന്തില്‍ 30 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. പിന്നീട് ആര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചിരുന്നില്ല. നിക്കോളാസ് പുരാന്‍ (19), റിഷഭ് പന്ത് (18), അബ്ദുള്‍ സമദ് (18), മുകുല്‍ ചൗധരി (18), ജോര്‍ജ് ലിന്‍ഡെ (16), മിച്ചല്‍ മാര്‍ഷ് (11), ആയുഷ് ബദോനി (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് ഷമി (5 പന്തില്‍ 12), ആവേഷ് ഖാന്‍ (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന് വേണ്ടി നാല് വിക്കറ്റ് നേടി. അശോക് ശര്‍മയ്ക്ക് രണ്ട് വിക്കറ്റുണ്ട്.