ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കായികക്ഷമത വീണ്ടെടുത്തു. 

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കായികക്ഷമത വീണ്ടെടുത്തു. ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവന മാത്രമാണ് ഇനി വരാനുള്ളത്. ഇതോടെ അദ്ദേഹം ടി20യില്‍ ഓപ്പണരായി കളിക്കുമെന്നുള്ള കാര്യം ഉറപ്പായി. നേരത്തെ, പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാതിരുന്നിട്ട് കൂടി ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഗില്‍ ഓപ്പണറായി വരുന്നതോടെ തിരിച്ചടിയേറ്റത് സഞ്ജുവിനാണ്. ഗില്ലിന്റെ അഭാവത്തില്‍ സഞ്ജുവിനെ ഓപ്പണറാക്കാനായിരുന്നു പദ്ധതി.

എന്നാല്‍ ഇനി അതിന്റെ ആവശ്യം ഉണ്ടാവില്ല. ശുഭ്മാന്‍ ഗില്‍ പരിക്ക് മാറി തിരിച്ചെത്തിയതോടെ സഞ്ജു സാംസന്റെ സ്ഥാനം വീണ്ടും അനിശ്ചിതത്വത്തിലായി. ഗില്‍ ട്വന്റി 20 ടീമില്‍ എത്തിയതോടെ സഞ്ജുവിന് ഓപ്പണിംഗിലെ സ്ഥാനം നഷ്ടമായിരുന്നു. ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഗില്‍ ഓപ്പണറായതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയിരുന്നു. ഓസ്ട്രേലിയയില്‍ കളിച്ച അവസാന രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയാണ് ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പതനിഞ്ചംഗ ടീമിലും ജിതേഷിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫിനിഷര്‍ എന്ന നിലയില്‍ ജിതേഷ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയേക്കില്ല എന്നാണ് സൂചന. ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയ ജസ്പ്രിത് ബുമ്രയും അക്ഷര്‍ പട്ടേലും ടീമിലുണ്ട്. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. പരിക്കില്‍ നിന്നും മോചിതനായി ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. ഡിസംബര്‍ ഒന്‍പതിന് തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ട്.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍.

YouTube video player