രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഗില്‍ ടീമിനെ നയിക്കുമ്പോള്‍, രോഹിത്തും വിരാട് കോലിയും ബാറ്റര്‍മാരായി ടീമില്‍ തുടരും. 

മുംബൈ: രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഒക്ടോബര്‍ 19ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കും. ബാറ്റര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തുടരും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ശനിയാഴ്ച അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവര്‍ സംയുക്തമായി വേദിയാകുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഗില്ലിന്റെ ക്യാപ്റ്റന്‍സി സ്ഥിരമാക്കാനാണ് സെലക്ഷന്‍ കമ്മിറ്റി തീരുമാനമെടുത്തത്. ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുമായി അഗാര്‍ക്കര്‍ കൂടിയാലോചന നടത്തിയിരുന്നു. 26 കാരനായ ഗില്‍ ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ്. വൈകാതെ ഏകദിന ടീമിന്റേയും. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍. ഭാവിയില്‍ ടി20 ക്യാപ്റ്റന്‍ കൂടെയാകാന്‍ സാധ്യത ഏറെയാണ്.

2021 ഡിസംബര്‍ മുതല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ ഏകദിന ക്യാപ്റ്റനായിരുന്നു 38 കാരനായ രോഹിത്. അദ്ദേഹം 56 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചു, 42 എണ്ണം വിജയിച്ചു. 12 മത്സരങ്ങളില്‍ തോറ്റു .ഒരു ടൈയും മറ്റൊന്ന് ഫലമില്ലാതെയും അവസാനിച്ചു. സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായി ഇന്ത്യയെ 2018 ഏഷ്യാ കപ്പ് കിരീടത്തിലേക്കും പിന്നീട് മുഴുവന്‍ സമയ ക്യാപ്റ്റനായി 2023 ഏഷ്യാ കപ്പ് കിരീടത്തിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തി. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുന്നതും രോഹിത്തിന്റെ നേതൃത്വത്തിലാണ്.

ഈ വര്‍ഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി അദ്ദേഹം ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയില്‍, ഗില്‍ ഇന്ത്യയെ ഇംഗ്ലണ്ടില്‍ 2-2 സമനിലയിലേക്ക് നയിച്ചു. 75.40 ശരാശരിയില്‍ 754 റണ്‍സ് നേടി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. ഓസ്ട്രേലിയയില്‍ നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങള്‍ക്ക് ശേഷം, നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയുമുള്ള മൂന്ന് ഏകദിന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. അതിന് മുമ്പ് ഇരുവരും കളി അവസാനിപ്പിക്കുമോ എന്ന് കണ്ടറിയണം. ക്ടോബര്‍ 19, 23, 25 തീയതികളില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര.
YouTube video player