രാജ്കോട്ടിൽ ഓസീസിനെതിരെ വെടിക്കെട്ടിന് തിരികൊളുത്താൻ ഗിൽ ഉണ്ടാവില്ല, കൂടെ മറ്റൊരു താരത്തിനും വിശ്രമം
ടീം ക്യാംപ് വിട്ട ഇരുവരും ലോകകപ്പ് സന്നാഹമത്സരത്തിനായി ഗുവാഹത്തിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ മടങ്ങിയെത്തിയിരുന്നു.

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരിലെ മൂന്നാം മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിനും വിശ്രമം അനുവദിച്ചു. കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരുവര്‍ക്കും രണ്ടാം ഏകദിനത്തിനുശേഷം വിശ്രമം അനുവദിച്ചത്. ടീം ക്യാംപ് വിട്ട ഇരുവരും ലോകകപ്പ് സന്നാഹമത്സരത്തിനായി ഗുവാഹത്തിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ മടങ്ങിയെത്തിയിരുന്നു.
27ന് രാജ്കോട്ടിലാണ് മൂന്നാം ഏകദിനം നടക്കുക. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും ആധികാരിക ജയം നേടി പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം ഏകദിനത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമോ എന്ന് വ്യക്തമല്ല. രണ്ടാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ച പേസര്‍ ജസ്പ്രീത് ബുമ്ര ടീമിലുണ്ടെങ്കിലും മൂന്നാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്.
രാജ്കോട്ടില്‍ മൂന്നാം ഏകദിനത്തില്‍ ഗില്ലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനാകും രോഹിത്തിനൊപ്പം ഓപ്പണറായി എത്തുക. വിരാട് കോലി വണ്‍ഡൗണായി ഇറങ്ങുമ്പോള്‍ ശ്രേയസ് അയ്യര്‍ നാലാം നമ്പറിലെത്തും. കെ എല്‍ രാഹുലിനും മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചാല്‍ ശ്രേയസ് അയ്യരാകും നാലാം നമ്പറില്‍ ഇറങ്ങുക. ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരായിരിക്കും അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇറങ്ങുക. രവീന്ദ്ര ജഡേജ വിട്ടു നിന്നാല്‍ വാഷിംഗ്‌ടണ്‍ സുന്ദറിനും കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ അവസരമൊരുങ്ങും. പേസര്‍മാരായി പ്രസിദ്ധ് കൃഷ്ണ തുടരുമ്പോള്‍ മുഹമ്മദ് സിറാജ് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പരിക്ക് മാറാത്തതിനാല്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ മൂന്നാം മത്സരത്തില്‍ കളിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക