റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 78 റണ്‍സാണ് താരം നേടിയത്. കറാച്ചി ടെസ്റ്റില്‍ 72 റണ്‍സും നേടി. ലാഹോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ 59 റണ്‍സാണ് നേടിയത്. ഇതോടെ ഒരു റെക്കോര്‍ഡും താരത്തെ തേടിയെത്തി.

ലാഹോര്‍: പാകിസ്ഥാനെതിരായ (PAK vs AUS) ടെസ്റ്റ് പരമ്പരയില്‍ മോശമല്ലാത്ത ഫോമിലാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (Steve Smith). മൂന്ന് ടെസ്റ്റ് ഇന്നിംഗ്‌സിലും അര്‍ധ സെഞ്ചുറി നേടാന്‍ താരത്തിനായിരുന്നു. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 78 റണ്‍സാണ് താരം നേടിയത്. കറാച്ചി ടെസ്റ്റില്‍ 72 റണ്‍സും നേടി. ലാഹോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ 59 റണ്‍സാണ് നേടിയത്. ഇതോടെ ഒരു റെക്കോര്‍ഡും താരത്തെ തേടിയെത്തി.

150 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ നിന്ന് ഏറ്റവും കൂടുല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് സമിത്ത്. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തിലെ 59 റണ്‍സോടെ 7993 റണ്‍സാണ് സ്മിത്ത് നേടിയത്. ശ്രീലങ്കയുടെ ഇതിഹാസ താരം കുമാര്‍ സംഗക്കാരയെയാണ് (Kumar Sangakkara) സ്മിത്ത് നേടിയത്. സംഗക്കാര ഈ സമയത്ത് 7913 റണ്‍സാണ് നേടിയിരുന്നത്.

ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar) മൂന്നാം സ്ഥാനത്തായി. 7869 റണ്‍സായിരുന്നു ഇതിഹാസ താരത്തിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് നാലാമതാണ്. 7694 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് (Rahul Dravid) അഞ്ചാം സ്ഥാനത്തുണ്ട്. 7680 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം.

അതേസമയം, ലാഹോര്‍ ടെസ്റ്റില്‍ ഓസീസിന്റെ 391നെതിരെ ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ ശക്തമായ നിലയിലാണ്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് ഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട് ആതിഥേയര്‍. അബ്ദുള്ള ഷഫീഖ് (45), അസര്‍ അലി (30) എന്നിവരാണ് ക്രിസീല്‍. ഇമാം ഉള്‍ ഹഖിന്റെ (11) വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്.

സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ പാകിസ്ഥാന് ഓപ്പണറെ നഷ്ടമായി. 11 റണ്‍സ് മാത്രമെടുത്ത ഇമാമിനെ കമ്മിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഷഫീഖ്- അസര്‍ സഖ്യം പാകിസ്ഥാനെ രണ്ടാംദിനം മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും ഇതുവരെ 70 റണ്‍സ് കൂട്ടിചേര്‍ത്തു.

നേരത്തെ ഓസീസിനെ ഉസ്മാന്‍ ഖവാജ (91), കാമറൂണ്‍ ഗ്രീന്‍ (79), അലക്‌സ് ക്യാരി (67), സ്റ്റീവന്‍ സ്മിത്ത് (59) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് നിലയിലായിരുന്നു ഓസീസ്. ഡേവിഡ് വാര്‍ണര്‍ (7), മര്‍നസ് ലബുഷെയ്ന്‍ (0) എന്നിവരെ ഒരു ഓവറില്‍ ഷഹീന്‍ അഫ്രീദി പറഞ്ഞയച്ചു. പിന്നീട് ഒത്തുചേര്‍ന്ന ഖവാജ- സ്മിത്ത് സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഇരുവരും 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്മിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നസീം ഷാ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ട്രാവിസ് ഹെഡും (26) നിരാശപ്പെടുത്തി. നസീമിന് തന്നെയായിരുന്നു വിക്കറ്റ്. ഇതിനിടെ ഖവാജയും മടങ്ങിയതോടെ ഓസീസ് അഞ്ചിന് 206 എന്ന നിലയിലായി. പിന്നീട് ഗ്രീന്‍- ക്യാരി സഖ്യം ഓസീസിനെ മറ്റൊരു തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 

ഇരുവരും 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്യാരിയെ പുറത്താക്കി ന്യൂമാന്‍ അലി പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വൈകാതെ ഗ്രീനും മടങ്ങി. ഇതോടെ ഓസീസ് ഏഴിന് 353 എന്ന നിലയിലേക്ക വീണു. പിന്നീടെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് (13), നഥാന്‍ ലിയോണ്‍ (4), മിച്ചല്‍ സ്വെപ്‌സണ്‍ (9) എന്നിവര്‍ പെട്ടന്ന് മടങ്ങി. പാറ്റ് കമ്മിന്‍സ് (11) പുറത്താവാതെ നിന്നു. പാകിസ്ഥാന് വേണ്ടി നസീം ഷാ, ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി.