'കോലി എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ട്, പക്ഷെ ഞാനൊരിക്കലും തിരിച്ചു ചെയ്യില്ല';കാരണം വെളിപ്പെടുത്തി മുഷ്ഫിഖുർ റഹീം
തോല്‍ക്കാന്‍ മനസില്ലാത്ത കളിക്കാരനാണ് കോലി. അതുകൊണ്ടുതന്നെ ഓരോ തവണ ഞാന്‍ ക്രിസിലെത്തുമ്പോഴും എന്നെ സ്ലെഡ്ജ് ചെയ്ത് തളര്‍ത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. കാരണം ഒരു മത്സരവും കോലി തോല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

പൂനെ: ഇന്ത്യയുമായുള്ള മത്സരത്തിനിടെ വിരാട് കോലി തന്നെ എല്ലായ്പ്പോഴും സ്ലെഡ്ജ് ചെയ്യാറുണ്ടെന്ന് തുറന്നു പറഞ്ഞ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫീഖുര്‍ റഹീം.വിരാട് കോലി തന്നെ എത്ര സ്ലെഡ്ജ് ചെയ്താലും താനൊരിക്കലും തിരിച്ചു ചെയ്യില്ലെന്നും അത് കോലിയുടെ ആവേശം കൂട്ടുകയെ ഉള്ളൂവെന്നും മുഷ്ഫീഖുര്‍ റഹീം സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
കോലി ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോഴെല്ലാം എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ട്.പക്ഷെ ഞാനൊരിക്കലും തിരിച്ച് ചെയ്യാന്‍ നില്‍ക്കാറില്ല. കാരണം അങ്ങനെ ചെയ്യുന്നത് വലിയ അബദ്ധമാകും. കോലിയെ സ്ലെഡ്ജ് ചെയ്താല്‍ അത് അദ്ദേഹത്തിന്‍റെ ആവേശം കൂട്ടും. അതുകൊണ്ട് കോലി ക്രീസിലെത്തിയാല്‍ പരമാവധി വേഗം പുറത്താക്കാനാണ് ഞാനെല്ലായ്പ്പോഴും ബൗളര്‍മാരോട് പറയാറുള്ളത്.
തോല്‍ക്കാന്‍ മനസില്ലാത്ത കളിക്കാരനാണ് കോലി. അതുകൊണ്ടുതന്നെ ഓരോ തവണ ഞാന്‍ ക്രിസിലെത്തുമ്പോഴും എന്നെ സ്ലെഡ്ജ് ചെയ്ത് തളര്‍ത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. കാരണം ഒരു മത്സരവും കോലി തോല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.അദ്ദേഹത്തിന്‍റെ ആ പോരാട്ടവീര്യവും ഇന്ത്യയെ നേരിടുമ്പോഴുള്ള വെല്ലുവിളിയും എനിക്കിഷ്ടമാണ്.ഞാനേറെ ഇഷ്ടപ്പെടുന്നു-റഹീം പറഞ്ഞു.
ബംഗ്ലാദേശിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് കോലി. ബംഗ്ലാദേശിനെതിരെ ഇതുവരെ കളിച്ച 26 മത്സരങ്ങളില്‍ 65.31 ശരാശരിയില്‍ 1437 റണ്‍സ് കോലി നേടിയിട്ടുണ്ട്. ലോകകപ്പില്‍ പരസ്പരം കളിച്ച അഞ്ച് കളികളില്‍ നാലിലും ഇന്ത്യ ബംഗ്ലാദേേശിനെതിരെ ജയിച്ചെങ്കിലും ഒരേയൊരു തോല്‍വി ഇന്ത്യക്കിപ്പോഴും മറക്കാനാവില്ല. 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇപ്പോഴത്തെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റ് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
ഇത്തവണ ലോകകപ്പില്‍ കളിച്ച മൂന്ന് കളികളിലും ജയിച്ചാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. ബംഗ്ലാദേശാകട്ടെ കളിച്ച മൂന്നില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക