വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ വന്‍ കുതിപ്പ് നടത്തിയ രാജസ്ഥാണ +4.171 നെറ്റ് റണ്‍റേറ്റുമായാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയത്.
ഗുവാഹത്തി: ഐപിഎല്ലിൽ അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ എട്ടു വിക്കറ്റിന് തകർത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് റിയാൻ പരാഗിന്‍റെ രാജസ്ഥാൻ റോയൽസ്. മലയാളി താരവും മുന്‍ രാജസ്ഥാന്‍ നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ കുപ്പായത്തില്‍ അരങ്ങേറിയ മത്സരത്തില്‍ 47 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ വമ്പന്‍ ജയമാണ് ആർസിബിയെയും മുംബൈ ഇന്ത്യൻസിനെയും മറികടന്ന് രാജസ്ഥാനെ പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിച്ചത്.
വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ വന്‍ കുതിപ്പ് നടത്തിയ രാജസ്ഥാണ +4.171 നെറ്റ് റണ്‍റേറ്റുമായാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ആര്‍സിബി(+2.907), മൂന്നാം സ്ഥാനത്തുള്ള മുംബൈ(+0.687) എന്നിവരെയെല്ലാം നെറ്റ് റണ്‍റേറ്റില്‍ പിന്നിലാക്കാന്‍ രാജസ്ഥാനായി. രാജസ്ഥാനെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ തന്നെ പോയന്‍റ് പട്ടികയില്‍ ചെന്നൈ ആവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി. -4.171 നെറ്റ് റണ്‍റേറ്റുമായാണ് ചെന്നൈ അവസാന സ്ഥാനത്ത് തുടരുന്നത്. -2.907 നെറ്റ് റണ്‍റേറ്റുള്ള ഹൈദരാബാദ് ഒമ്പതാമതും -0.687 നെറ്റ് റണ്‍റേറ്റുള്ള കൊല്‍ക്കത്ത എട്ടാമതുമാണ്.
ഇന്നലെ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ബൗളർമാരുടെ മികച്ച പ്രകടനത്തിന് പിന്നാലെ 15 പന്തിൽ അർധസെഞ്ചുറി തികച്ച യുവതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാൻ ചെന്നൈക്കെതിരെ ആധികാരിക വിജയം നേടിയത്. മഴയെത്തുടർന്ന് പിച്ചിലെ ഈർപ്പം മുതലെടുത്ത് ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ രാജസ്ഥാൻ ബൗളർമാർ ചെന്നൈയെ വെറും 127 റൺസിന് പുറത്താക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി തകർത്തടിച്ചു. വെറും 15 പന്തിൽ നിന്ന് താരം അർധസെഞ്ചുറി പൂർത്തിയാക്കി. സൂര്യവംശി തകർത്തടിച്ചപ്പോൾ മറുവശത്ത് യശസ്വി ജയ്‌സ്വാൾ മികച്ച പിന്തുണ നല്‍കി.12.1 ഓവറിൽ രാജസ്ഥാൻ ലക്ഷ്യം മറികടന്നു
.
