ശ്രേയസും ഇഷാനും ചെറുപ്പമാണ്. പക്ഷെ രഞ്ജി ട്രോഫി കളിക്കില്ലെന്ന ഇഷാന്‍ കിഷന്‍റെ നിലപാട് എന്നെ അത്ഭുതപ്പെടുത്തി. ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം കളിക്കുന്ന വാര്‍ഷിക കരാറുള്ള ഒരു താരം എങ്ങനെയാണ് ഇത്തരമൊരു നിലപാടെടുക്കുക.
കൊല്‍ക്കത്ത: രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിന് കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറില്‍ നിന്ന് ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ബിസിസിഐ ഒഴിവാക്കിയതിനെ ന്യായീകരിച്ച് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. ഇന്ത്യക്കായി കളിക്കുന്ന എല്ലാ കളിക്കാരും രഞ്ജി ട്രോഫി കളിക്കാന്‍ തയാറാവണന്നും രഞ്ജി ട്രോഫിയാണ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ അടിസ്ഥാനമെന്നും ഗാംഗുലി റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ശ്രേയസും ഇഷാനും ചെറുപ്പമാണ്. പക്ഷെ രഞ്ജി ട്രോഫി കളിക്കില്ലെന്ന ഇഷാന്‍ കിഷന്‍റെ നിലപാട് എന്നെ അത്ഭുതപ്പെടുത്തി. ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം കളിക്കുന്ന വാര്‍ഷിക കരാറുള്ള ഒരു താരം എങ്ങനെയാണ് ഇത്തരമൊരു നിലപാടെടുക്കുക. ശ്രേയസ് ഇപ്പോള്‍ മുംബൈക്ക് വേണ്ടി രഞ്ജി സെമിയില്‍ കളിക്കാന്‍ തയാറായിട്ടുണ്ട്. രഞ്ജി ട്രോഫി പോലെ പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്‍റില്‍ കളിക്കില്ലെന്ന നിലപാട് സ്വീകരിക്കാന്‍ ഒരു കളിക്കാരനും കഴിയില്ല. ഞാനും എന്‍റെ കരിയറിന്‍റെ അവസാനം പോലും രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കളിക്കാര്‍ക്കെതിരെ ബിസിസിഐ ശക്തമായ നിലപാട് സ്വീകരിച്ചത് മാതൃകാപരമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം, ഇന്ത്യയെ ഇന്ത്യയില്‍ തോല്‍പ്പിക്കുക എന്നത് എളുപ്പമല്ല. പ്രത്യേകിച്ച് ഇംഗ്ലണ്ടിന്‍റെ യുവ സ്പിന്നര്‍മാരെ വെച്ച്. യശസ്വി ജയ്സ്വാളിന്‍റെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്ന കളിക്കാരനാണ് യശസ്വിയെന്നും ഗാംഗുലി പറഞ്ഞു.
അതുപോലെ ധ്രുവ് ജുറെലിന്‍റെ പ്രകടനവും എടുത്തു പറയണം. ഇഷാന്‍ കിഷനെപ്പോലുള്ളവര്‍ ഇത് കാണണം. കാരണം, നിങ്ങള്‍ കളിച്ചില്ലെങ്കിലും ഈ രാജ്യത്ത് നിരവധി പ്രതിഭകളുണ്ട്. അവര്‍ അവസരം ഉപയോഗിക്കും. ധ്രുവ് ജുറെലിനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യാനാവില്ല. ജുറെല്‍ ഇരുപതുകളിലാണ്. ഇന്ന് കാണുന്ന എം എസ് ധോണി ഉണ്ടായത് കഴിഞ്ഞ 15-20 വര്‍ഷത്തെ കഠിന പ്രയത്നത്തിലൂടെയാണ്. ധോണി എന്നും ധോണിയാണ്. സമ്മര്‍ദ്ദഘട്ടത്തില്‍ കളിക്കാനുള്ള കഴിവാണ് ജുറെലില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്നും ഗാംഗുലി പറഞ്ഞു. രോഹിത് ശര്‍മ അസാമാന്യ കഴിവുകളുള്ള ക്യാപ്റ്റനാണെന്നും ലോകകപ്പിലും ഐപിഎല്ലിലുമെല്ലാം അത് അവര്‍ത്തിച്ചു തെളിയിച്ചതാണെന്നും ഗാംഗുലി പറഞ്ഞു.
