ഇഷാന്‍ കിഷന്‍റെ സമയം വരും, അവസരം ലഭിക്കും; കാത്തിരിക്കണമെന്ന് സൗരവ് ഗാംഗുലി
ഇഷാനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് മുന്‍ താരം വെങ്കിടേഷ് പ്രസാദ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു
കൊല്‍ക്കത്ത: തന്‍റെ അവസാന ഏകദിന ഇന്നിംഗ്‌സില്‍ വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയിട്ടും ഗുവാഹത്തിയില്‍ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ നിന്ന് ഇടംകൈയന്‍ ഓപ്പണര്‍ ഇഷാന്‍ കിഷനെ ടീം ഇന്ത്യ ഒഴിവാക്കിയത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ ഇഷാന്‍ കാത്തിരിക്കണമെന്നും താരത്തിന് അവസരം വരുമെന്നുമാണ് ബിസിസിഐ മുന്‍ തലവനും ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലിയുടെ അഭിപ്രായം. ഇഷാന് കിഷന് അവന്‍റെ അവസരം കിട്ടുമെന്ന് എനിക്കുറപ്പാണ്. അയാളുടെ സമയം വരും എന്നാണ് ദാദയുടെ വാക്കുകള്‍.
ഇഷാനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് മുന്‍ താരം വെങ്കിടേഷ് പ്രസാദ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിമര്‍ശനം ഗാംഗുലി കാര്യമായി എടുക്കുന്നില്ല. 'അതേക്കുറിച്ച് എനിക്കറിയില്ല. ഇന്ത്യന്‍ ടീമില്‍ നിരവധി ഓപ്‌ഷനുകളുണ്ട്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മ്മയും തീരുമാനമെടുക്കട്ടേ. കളിക്കുന്നവര്‍ തീരുമാനിക്കട്ടേ ആരാണ് ഉചിതമെന്ന്' എന്നും ഗാംഗുലി ഒരു പ്രചാരണ പരിപാടിക്കിടെ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഇഷാന്‍ കിഷന്‍ വേഗമേറിയ ഇരട്ട സെഞ്ചുറി തികച്ചത്. ഓപ്പണറായി ഇറങ്ങി 131 പന്തില്‍ 210 റണ്‍സാണ് ഇഷാന്‍ അടിച്ചത്. ഇതില്‍ 24 ഫോറും 10 സിക്‌സറുമുണ്ടായിരുന്നു. വെറും 35 ഓവറുകള്‍ക്കുള്ളില്‍ ഇഷാന്‍ 200 പിന്നിട്ടു. ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയെന്ന നേട്ടം കിഷന്‍ അന്ന് സ്വന്തമാക്കി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച കിഷന്‍ 128 പന്തില്‍ 200 അടിച്ച ക്രിസ് ഗെയ്‌ലിനെയാണ് മറികടന്നത്. എന്നാല്‍ ഇഷാനെ കളിപ്പിക്കാനായി ശുഭ്‌മാന്‍ ഗില്ലിനെ ഒഴിവാക്കാനാവില്ല എന്ന അവസ്ഥയാണ് ടീം ഇന്ത്യക്കുള്ളത്. ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തില്‍ ലഭിച്ച അവസരം വിനിയോഗിച്ച ഗില്‍ 60 പന്തില്‍ 70 റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം 19.4 ഓവറില്‍ 143 റണ്‍സ് ചേര്‍ത്തു.
താലിബാന്‍റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധം; അഫ്‌ഗാനെതിരായ പരമ്പരയിൽ നിന്ന് പിൻമാറി ഓസീസ്