റുതുരാജ് ഗെയ്കവാദിന്റെയും വിരാട് കോലിയുടെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എയ്ഡന്‍ മാര്‍ക്രം സെഞ്ചുറി നേടി. 

റായ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു. റായ്പൂരില്‍ 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്നു ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തിട്ടുണ്ട്. മാത്യൂ ബ്രീറ്റ്‌സ്‌കെ (53), ഡിവാള്‍ഡ് ബ്രേവിസ് (48) എന്നിവരാണ് ക്രീസില്‍. 110 റണ്‍സെടുത്ത് പുറത്തായ എയ്ഡന്‍ മാര്‍ക്രമിന്റെ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ റുതുരാജ് ഗെയ്കവാദ് (105), വിരാട് കോലി (102) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (43 പന്തില്‍ പുറത്താവാതെ 105) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മാര്‍കോ യാന്‍സന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിന്റെ (8) വിക്കറ്റ് നഷ്ടമായി. അര്‍ഷ്ദീപിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച്. പിന്നാലെ മാര്‍ക്രം - തെംബ ബാവൂമ (46) സഖ്യം മൂന്നാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് 21-ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് പൊളിക്കാന്‍ സാദിച്ചത്. ബാവൂമയെ പ്രസിദ്ധ് കൃഷ്ണ മടക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്രം - ബ്രീറ്റ്‌സ്‌കെ സഖ്യം 70 റണ്‍സ് കൂടി ചേര്‍ത്തു. ഇതിനിടെ മാര്‍ക്രം ,സെഞ്ചുറിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് അധികനേരം താരം ക്രീസില്‍ നിന്നില്ല. 30-ാം ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്തില്‍ പുറത്ത്. 98 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 10 ഫോറും നേടിയിരുന്നു.

ആശിച്ച തുടക്കം

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആശിച്ച തുടക്കമാണ് ലഭിച്ചത്. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയും വൈഡുകളും അടക്കം ഇന്ത്യ 14 റണ്‍സ് നേടി. രണ്ടാം ഓവറില്‍ ലുങ്കി എന്‍ഗിഡയും മൂന്ന് വൈഡെറിഞ്ഞെങ്കിലും ഇന്ത്യക്ക് 8 റണ്‍സെ നേടിനായുള്ളു. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടി രോഹിത് ശര്‍മ ടോപ് ഗിയറിലായി. എന്നാല്‍ അതേ ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ വിക്കറ്റിന് പിന്നില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ച ബര്‍ഗര്‍ തിരിച്ചടിച്ചു. 8 പന്ത് നേരിട്ട രോഹിത് 14 റണ്‍സാണ് നേടിയത്. മൂന്നാം നമ്പറിലിറങ്ങിയ വിരാട് കോലി നേരിട്ട നാാലം പന്തില്‍ എന്‍ഗിഡിക്കെതിരെ സിക്‌സ് അടിച്ചാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. പിന്നാലെ നാന്ദ്രെ ബര്‍ഗറിനെതിരെ ജയ്‌സ്വാളും സിക്‌സ് അടിച്ചു. ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ മാര്‍ക്കോ യാന്‍സനെ ബൗണ്ടറിയടിച്ചാണ് കോലി വരവേറ്റത്. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബൗണ്‍സറില്‍ ജയ്‌സ്വാളിനെ കോര്‍ബിന്‍ ബോഷിന്റെ കൈകളിലെത്തിച്ച് യാന്‍സന്‍ രണ്ടാം പ്രഹരമേല്‍പ്പിച്ചു.

കോലിക്കരുത്ത്

രോഹിത് ശര്‍മയെ അഞ്ചാം ഓവറില്‍ നഷ്ടമായതോടെ ക്രീസിലെത്തിയ വിരാട് കോലി കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്തു നിന്നാണ് തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ സിക്‌സ് അടിച്ച് അക്കൗണ്ട് തുറന്ന കോലി അതിവേഗം സ്‌കോര്‍ ചെയ്ത് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്‌കോര്‍ ഉയര്‍ത്തിയ കോലി തുടക്കത്തില്‍ റുതുരാജിന്റെ സമ്മര്‍ദ്ദമകറ്റി. 47 പന്തില്‍ കോലി അര്‍ധസെഞ്ചുറി തികച്ചു. ഒരു ഘട്ടത്തില്‍ റുതുരാജിന് ഏറെ പിന്നിലായിരുന്ന കോലി അര്‍ധസെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച് ഒപ്പം പിടിച്ചു. ഒരുഘട്ടത്തില്‍ രണ്ടുപേരും 92 റണ്‍സിലെത്തിയെങ്കിലും തുടര്‍ച്ചയായ ബൗണ്ടറികളോടെ റുതുരാജ് 79 പന്തില്‍ സെഞ്ചുറിയിലെത്തി. പിന്നാലെ റുതുരാജ് പുറത്തായെങ്കിലും രാഹുലിനെ സാക്ഷി നിര്‍ത്തി കോലി 90 പന്തില്‍ 53-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ മടങ്ങുകയും ചെയ്തു.

രാഹുലിന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ 350 കടത്താന്‍ സഹായിച്ചത്. കോലിക്ക് പിന്നാലെ ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (1) റണ്ണൗട്ടായെങ്കിലും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (27 പന്തില്‍ 24) ചേര്‍ന്ന് രാഹുല്‍ 69 റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ജഡേജ രണ്ട് ഫോര്‍ നേടി. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

YouTube video player