41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ഇന്ത്യയെ ഞെട്ടിച്ചു. രണ്ടാം പന്തില്‍ മായങ്ക് അഗര്‍വാള്‍ എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത  മൂന്നാമന്‍ ചേതേശ്വര്‍ പൂജാര ഗോള്‍ഡണ്‍ ഡക്കായി.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ (South Africa vs India 1st Test) മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് (Team India) അടുത്തടുത്ത പന്തുകളില്‍ വിക്കറ്റുകള്‍ നഷ്‌ടം. ആദ്യദിനം ഒന്നാം ഇന്നിംഗ്‌സ് 48 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 139 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കെ എല്‍ രാഹുലും (KL Rahul) 58* വിരാട് കോലിയുമാണ് (Virat Kohli) 11* ക്രീസില്‍. ഇന്ത്യക്കായി രാഹുലും മായങ്കും (Mayank Agarwal) അര്‍ധ സെഞ്ചുറി തികച്ചു. 

മികച്ച തുടക്കം, ഇരട്ട പ്രഹരം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കി. ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 83/0 എന്ന സുരക്ഷിത സ്‌കോര്‍ നേടിയ ഇന്ത്യയെ ഇരുവരും 100 കടത്തി. എന്നാല്‍ 41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ഇന്ത്യയെ ഞെട്ടിച്ചു. രണ്ടാം പന്തില്‍ മായങ്ക്(123 പന്തില്‍ 60) എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത ബോളില്‍ മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(1 പന്തില്‍ 0) ഗോള്‍ഡണ്‍ ഡക്കായി കീഗന്‍റെ കൈകളിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 117 റണ്‍സ് ചേര്‍ത്തു. 

അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ

സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ് കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്‌ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്‌പിന്നറായി ടീമിലെത്തി. 

ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്‌തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ക്യാപ്റ്റന്‍റെ വിശ്വാസം കാക്കാന്‍ ആദ്യ ഇന്നിംഗ്‌സില്‍ പൂജാരക്കായില്ല. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

പ്ലേയിംഗ് ഇലവനുകള്‍ 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്‌ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, തെംബ ബവൂമ, ക്വിന്‍റണ്‍ ഡി കോക്ക്, വിയാന്‍ മള്‍ഡര്‍, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

South Africa vs India : സെഞ്ചൂറിയന്‍ ടെസ്റ്റ്; ക്രീസിലെത്തും മുമ്പേ റെക്കോര്‍ഡിട്ട് വിരാട് കോലി!