ഇതേ ഷോട്ട് ഏകദിനത്തിലാണ് കളിക്കുന്നതെങ്കില്‍ ഇത്രയധികം വിമര്‍ശനങ്ങളുണ്ടാകുമായിരുന്നില്ലെന്നും ഗംഭീര്‍ 

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിന്‍റെ (South Africa vs India 2nd Test) മൂന്നാംദിനം ഇന്ത്യന്‍ ബാറ്റര്‍ റിഷഭ് പന്ത് (Rishabh Pant) പുറത്തായ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ഗൗതം ഗംഭീര്‍. പന്തിന്‍റെ ഷോട്ട് സെലക്ഷന്‍ ധൈര്യമല്ല, വിഡ്ഢിത്തമാണ് എന്ന് ഗംഭീര്‍ (Gautam Gambhir) പരിഹസിക്കുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ നേരിട്ട മൂന്നാം പന്തില്‍ ക്രീസ് വിട്ടിറങ്ങിക്കളിച്ച റിഷഭ് പൂജ്യത്തില്‍ പുറത്താവുകയായിരുന്നു. 

'ഇതേ ഷോട്ട് ഏകദിനത്തിലാണ് കളിക്കുന്നതെങ്കില്‍ ഇത്രയധികം വിമര്‍ശനങ്ങളുണ്ടാകുമായിരുന്നില്ല. എന്നാല്‍ സാഹചര്യം നോക്കാതെ ഇത്തരമൊരു ഷോട്ട് കളിക്കുന്നത്... ധൈര്യത്തിനും മണ്ടത്തരത്തിനും ഇടയില്‍ നേരിയ വര മാത്രമേ ക്രിക്കറ്റിലുള്ളൂ. പന്തിന്‍റെ ഷോട്ടിനെ ധൈര്യം എന്ന് വിളിക്കാനാവില്ല. മണ്ടത്തരമാണ് അദേഹം കാട്ടിയത്. എന്തിനാണ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഏറെക്കാലമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നു. അതിനാല്‍ സമ്മര്‍ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിരിക്കണം' എന്നും ഗംഭീര്‍ പറഞ്ഞു. 

വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാംദിനം ജയം സ്വന്തമാക്കാൻ ഇന്ത്യക്ക് എട്ട് വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് 122 റൺസും വേണം. 240 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം കളിനിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 118 റൺസ് എന്ന നിലയിലായിരുന്നു. 46 റൺസുമായി നായകൻ ഡീന്‍ എൽഗാറും 11 റൺസുമായി റാസീ വാന്‍ ഡെര്‍ ഡസനുമാണ് ക്രീസിൽ. എന്നാല്‍ മഴമൂലം നാലാംദിനത്തിലെ മത്സരം വൈകുകയാണ്. 

നേരത്തേ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ 266 റൺസിന് പുറത്തായിരുന്നു. വാണ്ടറേഴ്‌സിൽ ഇന്ത്യ ഇതുവരെ ടെസ്റ്റിൽ തോറ്റിട്ടില്ല. 122 റൺസിനുള്ളിൽ ദക്ഷിണാഫ്രിക്കയെ പുറത്താക്കാനായാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. സെ‌ഞ്ചൂറിയനിലെ ആദ്യ ടെസ്റ്റ് ഇന്ത്യ 113 റണ്‍സിന് വിജയിച്ചിരുന്നു.

ICC Women’s World Cup 2022 : ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ജെമീമ റോഡ്രിഡസ് പുറത്ത്, മിതാലി രാജ് ക്യാപ്റ്റന്‍