SA vs IND : അവര്‍ നന്നായി കളിക്കുന്നുണ്ടോ? ഇന്ത്യന്‍ ടീം സെലക്ഷനില്‍ ചോദ്യങ്ങളുമായി സാബാ കരീം
കേപ് ടൗണിൽ ചൊവ്വാഴ്‌ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് തുടക്കമാവുക
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കന്നി ടെസ്റ്റ് പരമ്പര പിടിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ടീം ഇന്ത്യ (Team India). കേപ് ടൗണില്‍ ചൊവ്വാഴ്‌ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് (South Africa vs India 3rd Test) വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. എന്നാല്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് ടീം മാനേജ്‌മെന്‍റ് ശ്രദ്ധകൊടുത്തേ മതിയാകൂ പറയുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സെലക്‌ടറുമായിരുന്ന സാബാ കരീം ( Saba Karim).
'ബാറ്റിംഗ് നിരയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യനിരയിലെ പ്രശ്‌നങ്ങളെ പരിഗണിക്കുന്നതില്‍ നാം വളരെ പിന്നിലാണ്. മധ്യനിര കുറച്ച് വര്‍ഷങ്ങളായി പ്രയാസപ്പെടുകയാണ്. ഏറെ പരിചയസമ്പത്തുള്ളതിനാല്‍ മൂന്നോ നാലോ ഇന്നിംഗ്‌സിന് ശേഷം 40-50 റണ്‍സ് നേടാനാകും. എന്നാലത് ഒരു താരം കൃത്യമായ പാതയിലാണ് എന്ന് കാണിക്കുന്നില്ല. ബാറ്റര്‍മാര്‍ പൂര്‍ണ പ്രകടനം ടീമിന് നല്‍കുന്നുണ്ടോ എന്ന് രാഹുല്‍ ദ്രാവിഡും വിരാട് കോലിയും സെലക്‌ടര്‍മാരും ചിന്തിക്കേണ്ടിയിരിക്കുന്നു' എന്ന് സാബാ കരീം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ള യുവ താരങ്ങളെ ടീമിലെടുത്തൂടേ എന്ന് അദേഹം ചോദിച്ചു.
കേപ് ടൗണിൽ ചൊവ്വാഴ്‌ചയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് തുടക്കമാവുക. കേപ് ടൗണിൽ ജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. ഓരോ മത്സരം ജയിച്ച് ഇരു ടീമും 1-1ന് തുല്യത പാലിക്കുകയാണിപ്പോള്‍. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്ക തിരിച്ചുവരികയായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു പ്രോട്ടീസ് ജയം.
വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പരിക്കുമൂലം കളിച്ചിരുന്നില്ല. കോലിയുടെ അഭാവത്തിലും ആദ്യ ഇന്നിംഗ്‌സില്‍ ദയനീയ പ്രകടനമാണ് മധ്യനിരയില്‍ ചേതേശ്വര്‍ പൂജാരയും(3), അജിങ്ക്യ രഹാനെയും(0) കാഴ്‌ചവെച്ചത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രഹാനെയും(58) പൂജാരയും(53) അര്‍ധ സെഞ്ചുറി. കേപ് ടൗണ്‍ ടെസ്റ്റില്‍ കോലി തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
AFCON 2021 : ആരാവും വന്‍കരയുടെ രാജാക്കന്‍മാര്‍; ആഫ്രിക്കൻ ഫുട്ബോൾ കാർണിവലിന് ഇന്ന് കിക്കോഫ്