ത്രിരാഷ്ട്ര ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്ക് ആശ്വാസജയം, ശ്രീലങ്കയെ 76 റണ്‍സിന് വീഴ്ത്തി

Synopsis
അന്നേരി ഡെർക്സെൻ (104), ക്ലോ ട്രെയോൺ (74) എന്നിവരുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് കാരണമായത്.
കൊളംബോ: ത്രിരാഷ്ട്ര വനിതാ ക്രിക്കറ്റ് ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് ആശ്വാസജയം. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ ആതിഥേയരായ ശ്രീലങ്കയെ 76 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി. അന്നേരി ഡെര്‍ക്‌സെന്‍ (104), ക്ലോ ട്രെയോണ്‍ (74) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്. ദേവ്മി വിഹാങ്ക ലങ്കയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ലങ്കയുടെ പോരാട്ടം 42.5 ഓറില്‍ 239ന് അവസാനിച്ചു. ട്രെയോണ്‍ അഞ്ച് വിക്കറ്റും വീഴ്ത്തി.
52 റണ്‍സെടുത്ത ചമാരി അതപ്പത്തുവാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. അനുഷ്‌ക സഞ്ജീവനി (43), ഹസിനി പെരേര (30), വിഷ്മി ഗുണരത്‌നെ (24), ഹര്‍ഷിത സമരവിക്രമ (33) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. നേരത്തെ, ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ ആറിന് 127 എന്ന നിലയിലായിരുന്നു. പിന്നാട് ട്രെയോണ്‍ - ഡെര്‍ക്ക്‌സെന്‍ സഖ്യം ദക്ഷിണാഫ്രിക്കയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇരുവരും 112 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 84 പന്തുകള്‍ നേരിട്ട ഡെര്‍ക്ക്‌സെന്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും നേടി. ട്രെയോണിന്റെ അക്കൗണ്ടില്‍ അഞ്ച് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. 51 പന്തുകള്‍ മാത്രമാണ് നേരിട്ടത്.
ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക, ഇന്ത്യയെ നേരിടും. നാലില്‍ മൂന്നും ജയിച്ച ഇന്ത്യക്ക് ആറ് പോയിന്റാണുള്ളത്. നാലില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ശ്രീലങ്ക നാല് പോയിന്റുമായി രണ്ടാമത്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്.
ഇന്ത്യ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. 23 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. കൊളംബോ, പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസിന്റെ (101 പന്തില്‍ 123) സെഞ്ചുറിയും ദീപ്തി ശര്‍മ (93), സ്മൃതി മന്ദാന (51) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുക്കാനാണ് സാധിച്ചത്. അമന്‍ജോത് കൗര്‍ മൂന്നും, ദീപ്തി ശര്‍മ രണ്ട് വിക്കറ്റും നേടി.