മോശം തുടക്കമായിരുന്നു സൗത്ത് സോണിന്. 42 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ രവികുമാര്‍ സമര്‍ത്ഥ് (7), മായങ്ക് അഗര്‍വാള്‍ (28) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ, സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗത്ത് സൗണ്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 182 എന്ന നിലയിലാണ്. മഴയെ തുടര്‍ന്ന് 65 ഓവറുകള്‍ മാത്രമാണ് ആദ്യദിനം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹനുമ വിഹാരിയാണ് സൗത്ത് സോണിന്റെ ടോപ് സ്‌കോറര്‍. മലയാളി താരം സച്ചിന്‍ ബേബി (7) നിരാശപ്പെടുത്തി. സ്റ്റംപെടുക്കുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (9), വിജയ്കുമാര്‍ വൈശാഖ് (5) എന്നിവരാണ് ക്രീസില്‍. 

മോശം തുടക്കമായിരുന്നു സൗത്ത് സോണിന്. 42 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ രവികുമാര്‍ സമര്‍ത്ഥ് (7), മായങ്ക് അഗര്‍വാള്‍ (28) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ തിലക് - വിഹാരി സഖ്യം 79 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തിലകിനെ പുറത്താക്കി അര്‍സാന്‍ നഗ്വസ്വല്ല ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ റിക്കി ബുയി (9), സച്ചിന്‍ ബേബി (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സായ് കിഷോര്‍ (9) പുറത്തായതോടെ സൗത്ത് സോണ്‍ ഏഴിന് 176 എന്ന നിലയിലായി. സുന്ദര്‍ - വൈശാഖ് സഖ്യം ക്രീസില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. നഗ്വസ്വല്ല, ചിന്തന്‍ ഗജ, ഷംസ് മുലാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അതിഥ് ഷേതിന് ഒരു വിക്കറ്റുണ്ട്.

സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെ മറികടന്നാണ് വെസ്റ്റ് സോണ്‍ ഫൈനലിലെത്തിയത്. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് സോണ്‍ ഫൈനലിലെത്തി. സൗത്ത് സോണ്‍ സെമിയില്‍ രണ്ട് വിക്കറ്റിന് നോര്‍ത്ത് സോണിനെ തോല്‍പ്പിച്ചു.

ഇഷാനും ജയ്‌സ്വാളിനും ടെസ്റ്റ് അരങ്ങേറ്റം! വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് നഷ്ടം