താരത്തിന് എപ്പോഴാണ് കോവിഡ് പിടിപെട്ടതെന്നതില്‍ വ്യക്തതയില്ല

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിന് മുന്നോടിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. ഓപ്പണറും സൂപ്പര്‍ താരവുമായ ട്രാവിസ് ഹെഡ് ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. നാളെ രാവിലെയായിരിക്കും ഹെഡ് ഇന്ത്യയിലെത്തുക. എന്നാല്‍, അവശേഷിക്കുന്ന മത്സരങ്ങള്‍ താരം കളിക്കുമോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടില്ല. 

ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായ ഡാനിയല്‍ വെറ്റോറിയാണ് ഹെഡിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഹെഡിന് കോവിഡ് 19 ബാധിച്ചതാണ് ഇന്ത്യയിലേക്കുള്ള മടക്കം വൈകാൻ കാരണമെന്ന് വെറ്റോറി പറഞ്ഞു. എന്നാല്‍, ഹെഡിന് എപ്പോഴാണ് കോവിഡ് പിടിപെട്ടതെന്നതില്‍ കൃത്യമായ വിവരം വെറ്റോറി പങ്കുവെച്ചിട്ടില്ല.

സീസണില്‍ മികച്ച ഫോമിലെത്താൻ ഹെഡിന് കഴിഞ്ഞിട്ടില്ല. 281 റണ്‍സ് മാത്രമാണ് നേടാനായത്. ഹെഡിന്റെ സ്ഥിരതയില്ലായ്മ ഹൈദരാബാദിന്റെ തോല്‍വികളിലെ നിര്‍ണായക ഘടകങ്ങളിലൊന്നാണ്.

നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. 11 കളികളില്‍ നിന്ന് ഏഴ് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായെങ്കിലും മികച്ച രീതിയില്‍ അവസാനിപ്പിക്കു എന്ന ലക്ഷ്യമാണ് പാറ്റ് കമ്മിൻസിനും സംഘത്തിനുമുള്ളത്. 

ലക്നൗവിനെതിരായ മത്സരം ഏകന സ്റ്റേഡിയത്തില്‍ വെച്ചാണഅ. ശേഷം രണ്ട് മത്സരങ്ങള്‍ക്കൂടി ഹൈദരാബാദിന് അവശേഷിക്കുന്നുണ്ട്. ഒന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെയാണ്, മേയ് 23നാണ് കളി. മറ്റൊരു പോരാട്ടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 25നും.

അതേസമയം രാജസ്ഥാന്‍ റോയല്‍സ് സീസണിലെ പത്താം തോല്‍വി വഴങ്ങി. പഞ്ചാബ് കിംഗ്സിനെതിരെ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനാണ് സാധിച്ചത്. 10 റണ്‍സ് തോല്‍വി. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റ് നേടി. ധ്രുവ് ജുറല്‍ (31 പന്തില്‍ 53), യശസ്വി ജയ്‌സ്വാള്‍ (25 പന്തില്‍ 50), വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 40) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ്‍ (20) നിരാശപ്പെടുത്തി. നേരത്തെ, 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശശാങ്ക് സിംഗ് (30 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.