ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ ടീമിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. നമ്മുടെ നാട്ടിൽ നിന്നുള്ള താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആ ദിവസം വിദൂരമല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 67 വര്‍ഷത്തിനിടെ ആദ്യമായി ഫൈനലിലെത്തിയ ജമ്മു കശ്മീര്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സെമിയിൽ കരുത്തരായ ബംഗാളിനെ ആറ് വിക്കറ്റിന് തകർത്താണ് ജമ്മു കശ്മീർ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ കടന്നത്. ടീമിന്‍റെ സുവർണ്ണ നേട്ടത്തിൽ കളിക്കാരെയും കോച്ചുമാരെയും മറ്റ് സപ്പോർട്ട് സ്റ്റാഫിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ ടീമിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. നമ്മുടെ നാട്ടിൽ നിന്നുള്ള താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആ ദിവസം വിദൂരമല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഒമറിന്‍റെ വാക്കുകള്‍. ടീം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തുന്ന മികച്ച മുന്നേറ്റം അവരുടെ കഠിനാധ്വാനത്തിന്‍റെയും അച്ചടക്കത്തിന്‍റെയും ഫലമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രഞ്ജി ട്രോഫി ഫൈനലിലെത്തുക എന്നത് ഒരാൾക്ക് മാത്രം സാധിക്കുന്ന കാര്യമല്ലെന്നും ഇത് മുഴുവൻ ടീമിന്‍റെയും ഒത്തൊരുമിച്ചുള്ള വിജയമാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
ജമ്മു കശ്മീരിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഈ ചരിത്ര വിജയം കശ്മീരിലെ ലക്ഷക്കണക്കിന് യുവാക്കൾക്ക് ക്രിക്കറ്റിലേക്കും മറ്റ് കായിക ഇനങ്ങളിലേക്കും കടന്നുവരാൻ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24-ന് ആരംഭിക്കുന്ന ഫൈനലിൽ കർണാടക-ഉത്തരാഖണ്ഡ് രണ്ടാം സെമിയിലെ വിജയി ആയിരിക്കും ജമ്മു കശ്മീരിന്‍റെ എതിരാളികൾ.
