ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിവര്‍ത്തന ഘട്ടത്തിലാണെന്ന വാദത്തെ സുനില്‍ ഗവാസ്‌കര്‍ തള്ളി. തോല്‍വികള്‍ക്ക് ഈ കാരണം ഒരു കവചമാക്കാതെ ബാറ്റിംഗിലെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, യുവതാരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കോച്ച് ഗൗതം ഗംഭീര്‍ സ്വീകരിച്ചത്.

ന്യൂ ചണ്ഡിഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന വാദങ്ങളെ തള്ളി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. തോല്‍വികള്‍ക്ക് പരിവര്‍ത്തന ഘട്ടത്തെ ഒരു കവചമായി ഉപയോഗിക്കുന്നത് നിര്‍ത്തി, ബാറ്റിംഗിലെ നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് വിജയിച്ചതിന് പിന്നാലെ ജിയോ ഹോട്ട്സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും ടീമിന്റെ പരിവര്‍ത്തന ഘട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അതിനെ നേരിട്ട് ചോദ്യം ചെയ്ത് ഗവാസ്‌കര്‍ രംഗത്തെത്തിയത്. ''ടീം പരിവര്‍ത്തന ഘട്ടത്തിലാണെന്ന് നിരന്തരം പറയുന്ന രീതി അവസാനിപ്പിക്കണം. ടെസ്റ്റ് ക്രിക്കറ്റില്‍ പുലര്‍ത്തേണ്ട നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. എല്ലാ ടീമുകളിലും താരങ്ങള്‍ വിരമിക്കുന്നതും മാറ്റങ്ങള്‍ വരുന്നതും സ്വാഭാവികമാണ്. സമീപകാലത്തെ ഫലങ്ങള്‍ നോക്കിയാല്‍ ബൗളിംഗിനേക്കാള്‍ ആശങ്കയുണ്ടാക്കുന്നത് ബാറ്റിംഗിലെ പ്രകടനമാണ്.'' ഗവാസ്‌കര്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങളുമായി ഇന്ത്യ നിലവില്‍ ആറാം സ്ഥാനത്താണ്. 2024-ല്‍ ന്യൂസിലന്‍ഡിനോടും കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയോടും സ്വന്തം മണ്ണില്‍ വഴങ്ങിയ 0-2 എന്ന വൈറ്റ് വാഷ് തോല്‍വികള്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ബാറ്റിംഗ് നിരയിലെ അച്ചടക്കമില്ലായ്മയെയും സാങ്കേതിക തികവില്ലായ്മയെയും അദ്ദേഹം വിമര്‍ശിച്ചു. ടി20 ശൈലിയിലേക്ക് ബാറ്റിംഗ് വഴുതിപ്പോകുന്നത് ക്ഷമ നശിക്കാനും മോശം തീരുമാനങ്ങള്‍ എടുക്കാനും കാരണമാകുന്നുവെന്നും ടെസ്റ്റ് ക്രിക്കറ്റ് ആവശ്യപ്പെടുന്നത് മറ്റൊരു സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീറിന്റെ പ്രതിരോധം

തന്റെ യുവതാരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കോച്ച് ഗൗതം ഗംഭീര്‍ സ്വീകരിച്ചത്... ''ഒമ്പത് ടെസ്റ്റ് മത്സരങ്ങള്‍ നമ്മള്‍ കളിച്ചു, ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും മികച്ച പ്രകടനം നടത്തി. പരിവര്‍ത്തന ഘട്ടം അപ്പോഴേ തുടങ്ങിയതാണ്. ഒമ്പത് മത്സരങ്ങള്‍ക്ക് ശേഷവും താരങ്ങള്‍ക്ക് ഇനിയും സമയം വേണമെന്ന് പറയുന്നത് ശരിയല്ല. അനുഭവസമ്പത്ത് കുറവായതിനാല്‍ പ്രകടനങ്ങളില്‍ അസ്ഥിരത ഉണ്ടായേക്കാം. ഭൂരിഭാഗം താരങ്ങളും 30 ടെസ്റ്റില്‍ താഴെ മാത്രം കളിച്ചവരാണ്.'' ഗംഭീര്‍ പറഞ്ഞു.

YouTube video player