Shane Warne : കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണിനെ (Shane Warne) തായ്ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ടെസ്റ്റില്‍ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്.

മുംബൈ: ഇതിഹാസ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണിനെ (Shane Warne) തായ്ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ടെസ്റ്റില്‍ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. ഏകദിനത്തില്‍ 293 വിക്കറ്റുകളും വോണിന്റെ പേരിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വോണ്‍ എക്കാലത്തേയും മികച്ച സ്പിന്നറല്ലെന്നായിരുന്നു ഗവാസ്‌ക്കറുടെ വാദം. ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള താരമാണെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരും ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമാണ് എക്കാലത്തെയും മികച്ച സ്പിന്നര്‍മാരെന്ന് ഗവാസ്‌കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഷെയ്ന്‍ വോണിന് സ്പിന്നിനെ നല്ല രീതിയില്‍ കളിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയോ സ്പിന്നിനെ സഹായിക്കുന്ന ഇന്ത്യന്‍ പിച്ചുകളിലോ മികച്ച റെക്കോര്‍ഡില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 

''ഇന്ത്യയിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയും വോണിന്റേത് ശരാശരി പ്രകടനം മാത്രമായിരുന്നു. വോണ്‍ ഒരേയൊരു തവണ മാത്രമാണ് ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. അതും സഹീര്‍ ഖാന്‍ വമ്പനടിക്ക് ശ്രമിച്ചപ്പോള്‍ കിട്ടിയതാണ്. എന്നാല്‍ മുരധീധരന്‍ ഇന്ത്യക്കെതിരെയും ഇന്ത്യയിലും വോണിനെക്കാള്‍ മികച്ച പ്രകടനാണ് നടത്തിയിട്ടുള്ളത്. ഇന്ത്യക്കാര്‍ക്കെതിരെയും ഇന്ത്യയിലും മികച്ച പ്രകടനം നടത്താത്ത ഒരാളെ എങ്ങെനെയാണ് എക്കാലത്തെയും മികച്ച സ്പിന്നര്‍ എന്ന് വിശേഷിപ്പിക്കുക.?'' ഗവാസ്‌കര്‍ ചോദിച്ചു.

പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തിയിരിക്കുകയാണ് വോണ്‍. ഇന്‍സ്റ്റ്ഗ്രാം വീഡിയോയിലാണ് ഗവാസ്‌കര്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വിശവദീകരണമിങ്ങനെ... ''അഭിമുഖത്തില്‍ അവതാരകന്‍ എന്നോട് ചോദിച്ചിരുന്നു വോണ്‍ എക്കാലത്തേയും മികച്ച സ്പിന്നര്‍ ആണോ എന്ന്. ഞാനതിന് എന്റെ മറുപടി പറഞ്ഞു. അങ്ങനെയൊരു ചോദിക്കാനോ ഞാനതിന് ഉത്തരം നല്‍കാനോ പാടില്ലായിരുന്നു. അങ്ങനെയൊരു സമയമല്ല ഇപ്പോഴുള്ളത്. ക്രിക്കറ്റിനെ മനോഹരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച താരമാണ് വോണ്‍. റോഡ്‌നി മാര്‍ഷും അങ്ങനെ തന്നെ. ഇരുവരുടെയും വിയോഗം കനത്ത നഷ്ടമാണ്.'' ഗവാസ്‌കര്‍ പറഞ്ഞു. 

View post on Instagram

നേരത്തെ, ഗവാസ്‌കറുടെ പരാമര്‍ശങ്ങള്‍ക്കെതിരെയും അത് നടത്തിയ സമയവും ചൂണ്ടിക്കാട്ടി വോണിന്റെ നിരവധി ആരാധകരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഗവാസ്‌കറെ കമന്ററിയില്‍ നിന്നും ടെലിവിഷന്‍ പരിപാടികളില്‍ നിന്നും വിലക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.